തിരുവനന്തപുരത്ത് ശക്തമായ മഴയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകുന്നു; കൊച്ചിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി; സംസ്ഥാനത്ത് അഞ്ചു ദിവസം മഴ തുടരും

single-img
31 July 2018

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ട്രെയിനുകള്‍ പലതും വൈകി ഓടുന്നു. തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കുള്ള 11.15ന്റെ കേരള എക്‌സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല. റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മറ്റ് ട്രെയിനുകളും പിടിച്ചിട്ടുണ്ട്.

അതേസമയം മഴ കനത്തതോടെ കൊച്ചിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കലൂര്‍ കത്രിക്കടവ്, പാരാരിവട്ടം കാക്കനാട്, വൈറ്റില കുണ്ടന്നൂര്‍ റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കാണ്. വൈറ്റിലയില്‍നിന്ന് കുണ്ടന്നൂരിലേക്ക് വരുന്ന വാഹനങ്ങള്‍ ഒരു മണിക്കൂറിലേറെ സമയമെടുത്താണ് കുണ്ടന്നൂര്‍ ജംഗ്ഷന്‍ കടക്കുന്നത്. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞതും വലിയ കുഴികളില്‍ വെള്ളം നിറഞ്ഞതുമാണ് ഗതാഗതക്കുരുക്കിന് കാരണം.

ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ് കേരളത്തില്‍ ശക്തമായ മഴപെയ്യുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അഞ്ച് ദിവസം കനത്ത മഴ തുടരും എന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് തിങ്കളാഴ്ച രാത്രിയോടെ തുടങ്ങിയ മഴ ഇന്നും മിക്കയിടങ്ങളിലും ശക്തമായി തുടരുകയാണ്. മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.

നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. മലയോരമേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്. പൊട്ടിവീണ വൈദ്യുത കമ്പിയില്‍ ചവിട്ടി ഷോക്കേറ്റതിനെ തുടര്‍ന്ന് ജോര്‍ജുകുട്ടി എന്നയാള്‍ മരിച്ചു.

നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തിരുവനന്തപുരത്തെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, ഇടുക്കി, കോഴിക്കോട് ജില്ലകളിലും മഴ ശക്തമായി തുടരുകയാണ്.

കനത്തമഴയെ തുടര്‍ന്ന് കണ്ണൂരിലെ ചിലയിടങ്ങളിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, തില്ലങ്കേരി, മുഴക്കുന്ന്, കോളയാട്, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഇതിനു പകരമായി അടുത്ത അവധിദിനം പ്രവൃത്തിദിവസമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.