ഹണിട്രാപ് കേസിലെ പ്രതിയായ യുവതി കൊലപാതകക്കേസില്‍ അറസ്റ്റില്‍

single-img
31 July 2018

ഹണിട്രാപ്പിലൂടെ യുവാവിനെ മര്‍ദിച്ചു പണം കവര്‍ന്ന കേസിലെ ഒന്നാം പ്രതി വയനാട് വൈത്തിരി മേപ്പാടി സ്വദേശിനി പള്ളിത്തൊടി നസീമയെ (30) കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തു. 2017 ഏപ്രിലില്‍ കൊല്ലം സ്വദേശി രഞ്ജു കൃഷ്ണയെ (29) വധിച്ച കേസിലാണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

സിനിമാ മേഖലയില്‍ ജോലി ചെയ്തിരുന്ന രഞ്ജു കൃഷ്ണ നസീമയോടൊപ്പം തിരുവനന്തപുരത്തു താമസിച്ചുവരികയായിരുന്നു. ഇതിനിടെ നസീമയുടെ മകളെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിലെ വൈരാഗ്യമാണു കൊല ചെയ്യാന്‍ കാരണമെന്നു മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു.

ഇയാള്‍ക്കെതിരെ നസീമ കൊടുത്ത പരാതിയില്‍ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. രഞ്ജുവിനെ ഭീഷണിപ്പെടുത്തുവാനായിരുന്നത്രെ ക്വട്ടേഷന്‍. എന്നാല്‍ മര്‍ദനമേറ്റ് ഇയാള്‍ മരിച്ചതോടെ കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ മലയടിവാരത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു.

അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളെ പൊലീസ് പിടികൂടിയിരുന്നു. കേസിലെ അഞ്ചാം പ്രതിയായ നസീമ വിദേശത്തായിരുന്നതിനാല്‍ പിടികൂടാനായിരുന്നില്ല. നസീമ നാട്ടിലെത്തിയ വിവരമറിഞ്ഞു പൊലീസ് അറസ്റ്റിനൊരുങ്ങുന്നതിനിടെയാണു കൊടുങ്ങല്ലൂരില്‍ പെണ്‍കെണി കേസില്‍ ഇവര്‍ അറസ്റ്റിലാകുന്നത്. രണ്ടാഴ്ച മുന്‍പു കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ തലശേരി സ്വദേശിയെ വിളിച്ചു വരുത്തി മര്‍ദിച്ചു പണം തട്ടിയ കേസില്‍ നസീമ തൃശൂര്‍ ജയിലിലാണ്.