ലാവ്‌ലിന്‍ കേസിലെ സിബിഐ സത്യവാങ്മൂലം പിണറായിക്കു തിരിച്ചടിയെന്ന് എം.എം.ഹസ്സന്‍
തിരുവനന്തപുരം: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിണറായിക്ക് കനത്ത തിരിച്ചടിയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എംഎം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് സി.ബി.ഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് ലാവ്‌ലിന്‍ ഇടപാടിലാണെന്നും അതിന്റെ സൂത്രധാരന്‍ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ആണെന്നുമാണ് യുഡിഎഫിന്റെ നിലപാട്. പുതിയ സത്യവാങ്മൂലത്തില്‍ സിബിഐ പുറത്തുവിട്ട പുതിയ വെളിപ്പെടുത്തലുകള്‍ പിണറായിയുടെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നു.
ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കിയിരുന്ന കണ്‍സള്‍ട്ടന്‍സി കരാര്‍ വിതരണക്കരാറാക്കി മാറ്റിയത് പിണറായിയുടെ താല്‍പര്യ പ്രകാരമായിരുന്നെന്നു സിബിഐ കണ്ടെത്തി. പിണറായി വൈദ്യുത മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹവും മറ്റു പ്രതികളും ലാവ്‌ലിന്റെ അതിഥിയായി കാനഡ സന്ദര്‍ശിക്കുകയും വിതരണക്കരാറില്‍ ഒപ്പുവയ്ക്കാന്‍ പിണറായി വിജയന്‍ തീരുമാനിക്കുകയും ചെയ്ത കാര്യം ഹൈക്കോടതി പരിഗണിച്ചില്ല.
വിചാരണക്കോടതിയില്‍ സിബിഐ ഹാജരാക്കിയ തെളിവുകള്‍ പിണറായി ഉള്‍പ്പെടെയുള്ള മൂന്നു പ്രതികളെ ഒഴിവാക്കാന്‍ ഹൈക്കോടതി ദുര്‍വ്യാഖ്യാനം ചെയ്യുകയോ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയോ ചെയ്‌തെന്നും സിബിഐ ആരോപിക്കുന്നു.
സിബിഐയുടെ പുതിയ കണ്ടെത്തലുകള്‍ പിണറായിയുടെ നില വളരെ പരുങ്ങലിലാക്കിയിരിക്കുകയാണ്. നേരത്തെ വിചാരണക്കോടതി പിണറായിയെ വെറുതെവിട്ടപ്പോള്‍ പൂമാലയിട്ടു സ്വീകരിച്ച സിപിഎമ്മുകാര്‍ അന്തിമവിധി വരുമ്പോള്‍ നിരാശപ്പെടേണ്ടി വരുമെന്നും ഹസന്‍ പറഞ്ഞു.