ഓണക്കാലത്ത് വിമാനക്കമ്പനികളുടെ ആകാശക്കൊള്ള; പ്രവാസികളെ പിഴിയാന്‍ നിരക്ക് അഞ്ചിരട്ടിവരെ കൂട്ടി

single-img
29 July 2018

കൊച്ചി: ഈ ഓണക്കാലത്തും പ്രവാസികളെ പിഴിഞ്ഞ് വിമാനകമ്പനികള്‍. ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഓണക്കാലത്ത് അഞ്ചിരട്ടിയോളമാണ് കൂട്ടിയത്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് 5,000 മുതല്‍ 12,000 വരെയാണ് കുറഞ്ഞ നിരക്ക്. എന്നാല്‍, ഓണവും പെരുന്നാളും കഴിഞ്ഞുള്ള നിരക്ക് 31,000-70,000. സെപ്റ്റംബര്‍ ഒന്നിനുള്ള ടിക്കറ്റ് നിരക്കാണിത്. വരും ദിവസം ഇത് വീണ്ടും ഉയരുമെന്നാണ് ആശങ്ക.

സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം-റിയാദ് ടിക്കറ്റിന് 49,319 രൂപ നല്‍കണം. ഉയര്‍ന്ന നിരക്കാകെട്ട 69,033 രൂപ. ദമ്മാമ്മിലേക്ക് 50,306 രൂപയാണ്. ഇതേ യാത്രക്ക് ചില കമ്പനികള്‍ 81,986 രൂപ വരെ ഈടാക്കുന്നു. ദുബൈയിലേക്ക് 34,608 രൂപയാണ് കുറഞ്ഞ നിരക്കെങ്കില്‍ 93,094 രൂപവരെ വാങ്ങുന്നവരുണ്ട്.

തിരുവനന്തപുരം ബഹ്‌റൈന്‍ നിരക്ക് 40,585 രൂപ. കൂടിയ നിരക്കാവെട്ട 62,574. വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകളുടെ നിരക്കും വ്യത്യസ്തമല്ല. ഗള്‍ഫില്‍ സ്‌കൂള്‍ അവധി തീരുന്ന സമയം കൂടിയായതിനാല്‍ സെപ്റ്റംബര്‍ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ഗള്‍ഫില്‍ സ്‌കൂളുകള്‍ തുറക്കുക. നിരക്ക് വര്‍ധനയിലൂടെ വിമാനക്കമ്പനികള്‍ക്ക് പ്രതിവര്‍ഷം 10,000 കോടി രൂപ ലാഭമുണ്ടെന്നാണ് വ്യോമയാന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എല്ലാ ഓണക്കാലത്തും വിമാനക്കമ്പനികളുടെ കൊള്ളക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും വിമാനകമ്പനികള്‍ക്കും കത്തയക്കാറുണ്ട്. പക്ഷെ ഒരു ഫലവും ഇതുകൊണ്ടില്ലെന്ന് കാണിക്കുന്നതാണ് ഇത്തവണത്തെയും വന്‍നിരക്ക്.