തിങ്കളാഴ്ചത്തെ ഹര്‍ത്താല്‍: ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

single-img
27 July 2018

കൊച്ചി: വിവിധ ഹിന്ദു സംഘടനകള്‍ ഈ മാസം 30ന് ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി. ഇക്കാര്യം ഉറപ്പാക്കാന്‍ പൊലീസിന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണം.

കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെപരാമര്‍ശം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഈ മാസം 30 ന് സംസ്ഥാനത്ത് വിവിധ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചാല്‍ പമ്പയില്‍ അവരെ തടയുമെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കി. അയ്യപ്പ ധര്‍മ്മസേന, വിശാലവിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമസേന, ഹനുമാന്‍ സേന, ഭാരത് എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ ആര്‍.എസ്.എസ് അടക്കമുള്ള സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ നല്‍കിയിട്ടില്ലെന്നാണ് വിവരം. അരാജകത്വം വളര്‍ത്തുന്ന സംഘടനകളുടെ ഹര്‍ത്താലിന്റെ ഭാഗമാകാനില്ലെന്നാണ് ആര്‍.എസ്.എസ് നിലപാട്.