വയനാട്ടില്‍ തൊഴിലാളികളെ ബന്ദിയാക്കിയിട്ടില്ല; പൊലീസിന്റെ കെട്ടുകഥയെന്ന് മാവോയിസ്റ്റുകള്‍

single-img
26 July 2018

തിരുവനന്തപുരം: വയനാട്ടില്‍ മേപ്പാടിക്കടുത്ത കളളാടിയിലെ എമറാള്‍ഡ് എസ്‌റ്റേറ്റിലെ തൊളളായിരം കണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയെന്ന ആരോപണം മാവോയിസ്റ്റ് നേതാക്കള്‍ നിഷേധിച്ചു. ഇത്തരമൊരു സംഭവം പൊലീസിന്റെ നാടകമാണ്.

തൊഴിലാളികളെ ബന്ദിയാക്കുന്നത് തങ്ങളുടെ നയമല്ലെന്നും മാവോയിസ്റ്റ് നാടുകാണി ഏരിയാ ദളത്തിന്റേതായി പുറത്തുവന്ന വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ‘സി.പി.ഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ സമിതിയുടെ ദളം പതിവ് ഗൃഹസന്ദര്‍ശനത്തിന്റ ഭാഗമായാണ് സംഭവസ്ഥലത്ത് തങ്ങളെത്തിയത്.

തൊഴിലാളികളോട് അവരുടെ തൊഴിലിനെ കുറിച്ചും ജീവിത ദുരിതങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞിരുന്നു. മാവോയിസ്റ്റുകള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ ബദലിനെ കുറിച്ചും സംസാരിച്ചു. ഇതിനിടെ നിസ്‌കരിക്കാനായി പുറത്ത് പോയ ഒരു തൊഴിലാളി തൊട്ടടുത്ത റിസോര്‍ട്ടില്‍ പോയി തങ്ങള്‍ വന്ന വിവരം അറിയിക്കുകയായിരുന്നു.

മറ്റ് രണ്ടു പേരും തങ്ങള്‍ പിരിയുന്നത് വരെ തങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതാണ് ബന്ദിയാക്കിയെന്നുള്ള നുണപ്രചാരമാക്കിയത്. മാന്യമായാണ് തങ്ങള്‍ തൊഴിലാളികളോട് പെരുമാറിയത്. രാത്രി ഒന്‍പത് മണി വരെ തങ്ങള്‍ അവിടെ ഉണ്ടായിരുന്നു.

തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് അറിഞ്ഞപ്പോഴാണ് തങ്ങള്‍ അവിടെ നിന്ന് മടങ്ങിയത്. വാസ്തവം ഇതായിരിക്കെ മാവോയിസ്റ്റ് പ്രസ്ഥാനത്തെ കരിവാരി തേക്കാനും ജനങ്ങളില്‍ നിന്ന് അകറ്റാനുമുള്ള ഭരണകൂടത്തിന്റെ ഗൂഡാലോചനയാണ് പൊലീസ് പുറത്തുവിട്ട കഥകളിലുള്ളതെന്നും വിശദീകരണത്തില്‍ പറയുന്നു. മാവോയിസ്റ്റ് പശ്ചിമഘട്ടം വക്താവ് അജിതയുടെ പേരിലുള്ള വാര്‍ത്താക്കുറിപ്പ് വയനാട് പ്രസ്‌ക്ലബിലേക്ക് തപാല്‍ മാര്‍ഗമാണ് എത്തിയത്.