ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിക്ക് സ്വന്തം മുതുക് ‘ചവിട്ടുപടി’യായി നല്‍കി പോലീസ് സേനാംഗങ്ങള്‍: ഇത് കേരള പോലീസല്ല തമിഴ്‌നാട് പോലീസ്

single-img
25 July 2018

ശനിയാഴ്ച രാവിലെ 10.30 ഓടെ സബര്‍ബന്‍ ട്രെയിനിലായിരുന്നു സംഭവം. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയിട്ടു. ഇതോടെ പല ട്രെയിനുകളും സ്‌റ്റേഷനുകളില്‍നിന്ന് ഏറെ അകലെയാണ് നിര്‍ത്തിയത്.

ഇതില്‍ താംബരത്തില്‍നിന്നുള്ള സബര്‍ബന്‍ ട്രെയിനില്‍ അമുത എന്ന ഗര്‍ഭിണിയായ യുവതിയും ഉണ്ടായിരുന്നു. കോട്ട പൂങ്കാ സ്‌റ്റേഷനുകളുടെ ഇടയിലാണ് അമുത യാത്ര ചെയ്തിരുന്ന ട്രെയിന്‍ നിര്‍ത്തിയത്. ട്രെയിനും പാളവും തമ്മിലുള്ള ഉയരം കാരണം കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് പുറത്തിറങ്ങാന്‍ അമുതയ്ക്ക് സാധിച്ചില്ല.

രണ്ടുമണിക്കൂറിലധികമായി ട്രെയിനിനുള്ളില്‍ പെട്ടുപോയി അവര്‍. തുടര്‍ന്ന് സഹായം അഭ്യര്‍ഥിച്ചു പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്ന് എസ്പ്ലനേഡിലെയും ഫഌര്‍ ബസാറിലെയും പോലീസ് സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി.

ഇതേ തുടര്‍ന്ന് പട്രോളിങ്ങിലുണ്ടായിരുന്ന ധനശേഖരനും മണികണ്ഠനും ഉടന്‍തന്നെ സ്ഥലത്തെത്തി. ശേഷം അമുതയുടെ കമ്പാര്‍ട്ട്‌മെന്റിന് സമീപത്തെത്തുകയും അവരെ പുറത്തിറങ്ങാന്‍ സഹായിക്കുകയുമായിരുന്നു. നേരെ താഴേക്ക് ഇറങ്ങാന്‍ അമുതയ്ക്ക് സാധിക്കാതിരുന്നതിനാല്‍ ധനശേഖരനും മണികണ്ഠനും കമ്പാര്‍ട്‌മെന്റിന്റെ പടിക്കുതാഴെയായി കുനിഞ്ഞുനിന്നു.

തുടര്‍ന്ന് അമുത ഇവരുടെ മുതുകത്തു ചവിട്ടി താഴേക്കിറങ്ങി. മാധ്യമപ്രവര്‍ത്തകനായ മഹേഷും പോലീസുകാര്‍ക്കൊപ്പം സഹായത്തിനായി ചേര്‍ന്നു. പോലീസുകാര്‍ അമുതയെ താഴേക്കിറങ്ങാന്‍ സഹായിക്കുന്നതിന്റെ വീഡിയോ തമിഴ്‌നാട് പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

കമ്പാര്‍ട്‌മെന്റില്‍നിന്ന് പ്രായമായ ഒരു സ്ത്രീയെ പോലീസുകാരില്‍ ഒരാള്‍ എടുത്തിറക്കുന്നതും പ്രായമായ ഒരാളെ താങ്ങിയെടുത്തു കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം. മണികണ്ഠനെയും ധനശേഖരനെയും പോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ അഭിനന്ദിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരും ഇരുവരെയും അഭിനന്ദിച്ചിട്ടുണ്ട്.