ജെസ്‌നയെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചു?; പൊലീസ് സംഘം വീണ്ടും കര്‍ണാടകയിലെത്തി

single-img
23 July 2018

മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്‌ന കേരളത്തിന് പുറത്ത് ജീവനോടെ ഉണ്ടെന്ന നിഗമനത്തില്‍ ഉറച്ച് അന്വേഷണസംഘം. സൈബര്‍ വിദഗ്ധര്‍ പരിശോധിച്ച ഫോണ്‍ കോളുകളില്‍ ചിലത് കര്‍ണാടകത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തിയതാണ് സംശയം ബലപ്പെടാന്‍ കാരണം.

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ലക്ഷത്തിലധികം കോളുകള്‍ ശേഖരിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ അവ പരിശോധിച്ചു വരികയാണ്. 6,000 കോളുകള്‍ അവര്‍ വിശദമായി പരിശോധിച്ചിരുന്നു. ജെസ്‌നയ്ക്ക് രണ്ടു മൊബൈല്‍ ഫോണുകളും നമ്പരുകളുമുള്ളതായി പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പൊലീസ് സംഘം വീണ്ടും കര്‍ണാടകത്തിലെത്തി. കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ ജെസ്‌നയുടെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടതായി മുന്‍പ് തിരുവല്ല ഡിവൈഎസ്പിക്ക് സന്ദേശം ലഭിച്ചിരുന്നു. അവിടങ്ങളില്‍ പൊലീസെത്തി അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സംശയമുള്ള രണ്ടിടങ്ങളിലെ അന്വേഷണത്തിനാണ് പൊലീസ് സംഘം ഇപ്പോള്‍ പോയിരിക്കുന്നത്.

മുണ്ടക്കയത്തെ കടയിലെ സി.സി.ടിവിയില്‍ കണ്ടത് ജെസ്‌നയെ തന്നെയാണെന്നുറപ്പിച്ചാണ് പോലീസ് നീങ്ങുന്നത്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച് തല ഷാള്‍ കൊണ്ടു മറച്ചു നടന്നു പോകുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് സി.സി.ടിവിയിലേത്. ജെസ്‌നയെ കാണാതായ മാര്‍ച്ച് 22ന് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു.

ഇടിമിന്നലില്‍ പ്രവര്‍ത്തനരഹിതമായ സി.സി.ടി.വിയില്‍ നിന്നാണ് മാസങ്ങള്‍ക്കുശേഷം ദൃശ്യങ്ങള്‍ പോലീസ് വീണ്ടെടുത്തത്. ഇതു പരമാവധി പ്രചരിപ്പിച്ച അന്വേഷണസംഘം ദൃശ്യങ്ങളില്‍ കാണുന്ന യുവതിയെ അറിയാവുന്നവര്‍ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും മറ്റേതെങ്കിലും പെണ്‍കുട്ടിയാണിത് എന്ന് ആരും ചൂണ്ടിക്കാട്ടാത്ത സാഹചര്യത്തിലാണ് ജെസ്‌ന തന്നെയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്. വീട്ടില്‍നിന്നു ജെസ്‌ന പുറപ്പെടുമ്പോള്‍ ധരിച്ച ചുരിദാറല്ല ദൃശ്യങ്ങളിലെ വേഷം.

മുണ്ടക്കയം ബസ് സ്റ്റേഷനോടു ചേര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം ഉണ്ട്. ഇവിടെവച്ചു വേഷം മാറിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ കൈവശം രണ്ട് ബാഗുണ്ട്. ഒന്ന് കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുകയാണ്.

മറ്റൊന്നു തോളില്‍ കൂടി പിന്നിലേക്കിട്ടിരിക്കുകയും. ഇതു ഭാരമുള്ള ബാഗ് ആണെന്നു നടത്തത്തില്‍ നിന്നു മനസിലാക്കാം. ദീര്‍ഘയാത്ര ലക്ഷ്യമിട്ടുള്ള വസ്ത്രങ്ങളാവാം ബാഗിലേത് എന്നു പോലീസ് അനുമാനിക്കുന്നു. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. തിരോധാനം വലിയ വിവാദമായ സാഹചര്യമാകാം ഒളിവില്‍ നിന്നും പുറത്തു വരുന്നതിന് യുവതിക്ക് തടസമായതെന്നും പോലീസ് സൂചന നല്‍കുന്നു.