‘കാണാതായ ജസ്‌നയെക്കുറിച്ച് സുപ്രധാന വിവരം’

single-img
20 July 2018

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌ന മരിയയെ കുറിച്ച് സുപ്രധാന വിവരം ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവരങ്ങള്‍ കോടതിക്കു കൈമാറിയ സര്‍ക്കാര്‍ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. ജെസ്‌ന കേസിലെ അന്വേഷണത്തെക്കുറിച്ച് അറിയുന്നതിനായി ഒട്ടേറെ വിവരാവകാശരേഖ ലഭിച്ച വിവരവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിവരാവകാശ രേഖകള്‍ക്കു പിന്നിലെ താല്‍പര്യമെന്താണെന്നു പരിശോധിക്കണമെന്ന് കോടതി പൊലീസിനോടു നിര്‍ദേശിച്ചു. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജെയ്‌സ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കേസ് പരിഗണിക്കുന്നത് അടുത്തമാസം രണ്ടിലേക്ക് മാറ്റി.

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്. അന്വേഷണം തുടങ്ങി മൂന്നുമാസമായെങ്കിലും എന്തെങ്കിലും വിവരം ലഭിച്ചതായി ആദ്യമായിട്ടാണ് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. കേരളത്തിനകത്തും പുറത്തുമായി വ്യാപകമായ അന്വേഷണമാണു പൊലീസ് നടത്തുന്നത്.

കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌ന തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം ജസ്‌നയുടെ സുഹൃത്തുക്കളിലേക്ക് കേന്ദ്രീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 22 ന് അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്‌നയെ കുറിച്ച് പിന്നീട് ഒരു വിവരവുമില്ലായിരുന്നു.

സിസിടിവി ദൃശ്യങ്ങളിലുള്ളത് ജസ്‌നയെന്ന് സ്ഥിരീകരിച്ചതോടൊപ്പം ദൃശ്യങ്ങളില്‍ ജസ്‌നയുടെ സുഹൃത്തിനെയും കണ്ടിരുന്നു. ഇതോടെയാണ് ജസ്‌നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ പൊലീസ് തീരുമാനിച്ചത്. മുണ്ടക്കയം ബസ്സ്റ്റാന്റില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ജസ്‌ന മുണ്ടക്കയത്തെത്തിയിരുന്നു എന്നതിന് ശക്തമായ തെളിവായി.

കാണാതായ ദിവസം രാവിലെ 11.44 നാണ് ജസ്‌ന മുണ്ടക്കയം ബസ് സ്റ്റാന്റിന് സമീപത്തെ കടയ്ക്ക് മുന്നിലൂടെ നടന്നു പോയത്. മിനിട്ടുകള്‍ക്കുള്ളില്‍ ജസ്‌നയുടെ ആണ്‍ സുഹൃത്തും ഇതേ ഭാഗത്തുകൂടി തിരിച്ചു നടക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

22 ാം തിയതി രാവിലെയും ജസ്‌ന ഈ സുഹൃത്തുമായി പത്തുമിനിറ്റോളം സംസാരിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ജസ്‌നയ്ക്ക് പലരും മുന്നറിയിപ്പ് നല്‍കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചു.

ഇതിനിടെ കഴിഞ്ഞ ആഴ്ച ഇടുക്കി വെള്ളത്തൂവലില്‍ നിന്നും കണ്ടെത്തിയ കരിഞ്ഞ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനാ നടപടികള്‍ ആരംഭിച്ചു.

എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും, പ്രചരിക്കുന്ന അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനാവില്ലെന്നും അന്വേഷണസംഘം പറഞ്ഞു. ജില്ലാ പോലീസ് മേധാവി ടി.നാരായണനാണ് ഇപ്പോള്‍ അന്വേഷണത്തിന്റെ താല്ക്കാലിക മേല്‍നോട്ടം. തിരുവല്ല ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നു