സത്യം മൂടിവെയ്ക്കാനോ അതിനെ കണ്ടില്ലെന്ന് നടിക്കാനോ തനിക്കാകില്ലെന്ന് പാര്‍വതി; ‘ഭക്ഷണം കഴിക്കുക ഉറങ്ങുക അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് എനിക്ക് സത്യം പറയുക എന്നതും’

single-img
17 July 2018

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്ന് പാര്‍വതി. ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. സത്യം മൂടിവെയ്ക്കാനോ അതിനെ കണ്ടില്ലെന്ന് നടിക്കാനോ എനിക്കാകില്ല.

ഭക്ഷണം കഴിക്കുക ഉറങ്ങുക അതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് എനിക്ക് സത്യം പറയുക എന്നതും. അത് വീട്ടുകാര്‍ക്ക് വ്യക്തമായി അറിയാം.–എന്റെ സിനിമകളുടെ നിരൂപണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്.

ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്‌സ് വരെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ എനിക്ക് അന്യമായിരുന്നു. താന്‍ ഇപ്പോള്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടി അല്ലെന്നും മറ്റുള്ളവര്‍ക്കും, വരുന്ന തലമുറയ്ക്കും കൂടി വേണ്ടിയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

സത്യസന്ധമായി കാര്യങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്ന പലരും ഉണ്ടാകും. പക്ഷെ അവര്‍ക്ക് പറയാനുള്ള സാഹചര്യമോ വേദിയോ ലഭിക്കാത്തതുകൊണ്ടാകും പറയാത്തത് എന്നും എത്രയോ പേര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞ് തനിക്ക് മെസ്സേജ് അയക്കാറുണ്ട്, പിന്തുണയ്ക്കാറുണ്ട് എന്നും പാര്‍വതി അഭിമുഖത്തില്‍ പറയുന്നു.

‘എന്നെ ഇഷ്ടപ്പെടുന്ന, ഞാന്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. എത്രയോ പുരുഷന്മാര്‍ മുന്നോട്ട് വരികയും, തുറന്നു സംസാരിച്ചതിന് എന്നെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ തുടങ്ങിവച്ചത് ആവശ്യമായ ഒരു ചര്‍ച്ചയാണ് എന്നവര്‍ വിശ്വസിക്കുന്നുണ്ട്’.

‘അതേസമയം എനിക്കൊപ്പം നില്‍ക്കില്ലെന്നു പറയുന്ന സ്ത്രീകളുമുണ്ട്. കാരണം സ്ത്രീകളും പാട്രിയാര്‍ക്കല്‍ ആയി കണ്ടീഷന്‍ ചെയ്യപ്പെട്ടവരാണ് കാരണം സ്ത്രീകളും പുരുഷമേധാവിത്വ വ്യവസഥിതിയില്‍ പരുവപ്പെട്ടവരാണ്. അതു കൊണ്ടു തന്നെ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ അവര്‍ക്ക് താത്പര്യമില്ല. ഞാന്‍ ആരോടും മാറാനോ എന്നോട് യോജിക്കാനോ പറയുന്നില്ല, കേള്‍ക്കാന്‍ മാത്രമേ ആവശ്യപ്പെടുന്നുള്ളൂ.’–പാര്‍വതി പറഞ്ഞു.