അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്ക് പങ്ക്

single-img
17 July 2018

കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതിക്ക് പങ്കെന്ന് സര്‍ക്കാര്‍. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫിനാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പങ്കുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് മനാഫിനെ നേരത്തെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മനാഫിന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മനാഫ് ഇപ്പോള്‍ ഒളിവിലാണ്.

അഭിമന്യു കേസിന്റെ പേരില്‍ കുടുംബാംഗങ്ങളെ പൊലീസ് വേട്ടയാടുന്നുവെന്നും സൈ്വര്യജീവിതം തകര്‍ക്കുന്നുവെന്നും ആരോപിച്ച് ഒരുകൂട്ടം സ്ത്രീകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

സ്ത്രീകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. മനാഫിന് കൊലയില്‍ പങ്കുള്ളതായി ചില സൂചനകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. മനാഫ് ഇപ്പോള്‍ ഒളിവിലാണ്. മനാഫിനെ കൂടാതെ പള്ളുരുത്തി സ്വദേശി ഷമീറാണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇയാളും ഇപ്പോള്‍ ഒളിവിലാണ്. ഹര്‍ജിക്കാരില്‍ ഒരാളുടെ മകനിപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരു മകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജിക്കാരായ സ്ത്രീകളെയാരേയും പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ഇനി ആരില്‍ നിന്നെങ്കിലും വിവരം ശേഖരിക്കണമെങ്കില്‍ നോട്ടീസ് അയച്ച അവരെ വരുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.