ആശുപത്രിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടമ്മ കാമുകനൊപ്പം ഒളിച്ചോടി; അടിമാലി താലൂക്കാശുപത്രിയില്‍ നാടകീയ രംഗങ്ങള്‍

single-img
12 July 2018

ബൈസണ്‍വാലി സ്വദേശിനിയായ യുവതിയാണ് ഏഴും അഞ്ചും രണ്ടരയും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. അതും വെറും നാല് ദിവസം മാത്രം പരിചയമുള്ള കാമുകനൊപ്പം. സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നിരുന്ന ജ്യേഷ്ഠനെ പരിചരിക്കാന്‍ എത്തിയ മറയൂര്‍ സ്വദേശിയായ യുവാവിനൊപ്പമാണ് 26 കാരിയായ യുവതി ഒളിച്ചോടിയത്.

മൂന്ന് മക്കളില്‍ ഇളയകുട്ടിയുടെ ചികില്‍സക്കായിട്ടായിരുന്നു ബൈസണ്‍വാലി സ്വദേശിനി അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയത്. ഇവിടെവെച്ചുള്ള സൗഹൃദമാണ് പ്രണയത്തിലേക്കും പിന്നീട് ഒളിച്ചോട്ടത്തിലും കലാശിച്ചത്. നാല് ദിവസത്തെ ചികില്‍സക്കൊടുവില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം കുട്ടിയെ ബന്ധുവിന്റെ കയ്യിലേല്‍പ്പിച്ച് യുവതി കാമുകനൊപ്പം മുങ്ങി.

സംഭവത്തെ തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവും ബന്ധുക്കളും പരാതി നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് നാടകീയ രംഗങ്ങളുടെ ചുരുളഴിച്ചത്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പോലീസിനെ മറയൂര്‍ ചട്ടമൂന്നാറിലെത്തിച്ചു. പോലീസ് സംഘമെത്തിയപ്പോള്‍ യുവാവിന്റെ ലയത്തോട് ചേര്‍ന്ന മറ്റൊരു ലയത്തിലായിരുന്നു യുവതി താമസിച്ചിരുന്നത്. കാര്യങ്ങള്‍ വിശദീകരിച്ച യുവതിയെ പോലീസ് അടിമാലി കോടതിയില്‍ ഹാജരാക്കി.

ബന്ധുക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം പോകാന്‍ കൂട്ടാക്കാതിരുന്ന യുവതി കാമുകനൊപ്പം പോയാല്‍ മതിയെന്ന് കോടതിയിലും ആവര്‍ത്തിച്ചു. തുടര്‍ന്ന് കോടതി യുവതിയുടെ ആവശ്യം അംഗീകരിച്ചു.