പ്രധാനമന്ത്രിക്കും കേന്ദ്ര ധനകാര്യ മന്ത്രിക്കും എഴുതിയ രണ്ട് കത്തുകള്‍ മദ്യരാജാവ് വിജയ് മല്യ പുറത്തുവിട്ടു

single-img
26 June 2018

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാങ്കുകള്‍ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്നും അങ്ങനെ പൊതുജനങ്ങള്‍ക്കിടയില്‍ താന്‍ വെറുക്കപ്പെട്ടവനായെന്നും മദ്യരാജാവ് വിജയ് മല്യ. തന്റെ സ്വത്തുക്കള്‍ വിറ്റ് കടങ്ങള്‍ വീട്ടാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്തിലാണ് വിജയ് മല്യ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

ഏപ്രില്‍ 15ന് ആയിരുന്നു താന്‍ കത്തുകള്‍ നല്‍കിയതെന്നും എന്നാലിതുവരെ കത്തിന് മോദിയോ ജയ്റ്റ്‌ലിയോ മറുപടി നല്‍കിയില്ലെന്നും മല്യ പ്രസ്താവനയില്‍ പറഞ്ഞു. വായ്പാ തട്ടിപ്പിന്റെ പ്രതീകമായി ഞാന്‍ മാറിയിരിക്കുകയാണ്. ഇത് കൂടാതെ പൊതുജനത്തിന്റെ രോഷത്തിനും ഞാന്‍ പാത്രമായി.

കിംഗ് ഫിഷര്‍ വിമാന കമ്പനിയ്ക്കായി എടുത്ത 9000 കോടി രൂപ വായ്പയുമായി ഞാന്‍ ഒളിച്ചോടിയെന്നാണ് മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നത്. കണ്‍സോര്‍ഷ്യത്തിലെ ബാങ്കുകളില്‍ ചിലത് മനപ്പൂര്‍വം വായ്പ തിരിച്ചടയ്ക്കാത്തവനാണെന്ന് മുദ്ര കുത്തിയെന്നും മല്യ പറഞ്ഞു.

ബാങ്കുകളുടെ പരാതിയെ മാത്രം അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെയുള്ളത് തെറ്റായ ആരോപണങ്ങള്‍ മാത്രമാണ്. തന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.

തന്റെ കമ്പനികളും കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ബിസിനസ് സ്ഥാപനങ്ങളള്‍ക്കും കൂടി നിലവില്‍ 13,900 കോടിയുടെ ആസ്തിയുണ്ടെന്നും മല്യ പറഞ്ഞു. കോടതി മേല്‍നോട്ടത്തില്‍ തന്റെ സ്വത്തുക്കള്‍ വിറ്റഴിച്ച് ബാധ്യത തീര്‍ക്കാന്‍ കോടതിയോട് അനുമതി തേടിയിട്ടുണ്ടെന്നും മല്യ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബാങ്കുകള്‍ക്ക് കടബാധ്യത വരുത്തി 2016 ല്‍ യു.കെയിലേക്ക് രക്ഷപ്പെട്ടതായിരുന്നു മല്യ. കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മല്യ യു.കെയില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 2016ല്‍ യു.കെയിലേക്ക് കടന്ന ശേഷം ആദ്യമായാണ് താനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മല്യ പ്രതികരിക്കുന്നത്.