സുപ്രീം കോടതി അഭിഭാഷകനെ പ്രണയിച്ച മകളെ ജഡ്ജി വീട്ടുതടങ്കലിലാക്കി; സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

single-img
25 June 2018

സുപ്രീം കോടതി അഭിഭാഷകനെ പ്രണയിച്ച മകളെ വീട്ടുതടങ്കലിലാക്കിയ ജഡ്ജിക്കെതിരെ പാറ്റ്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഘഗാരിയ ജില്ലാ കോടതി ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെ കോടതി സ്വമേധയാ കേസെടുത്തത്.

ഇരുപത്തിനാലുകാരിയായ മകള്‍ തേജസ്വിനിയെ അകാരണമായി വീട്ടുതടങ്കലില്‍ വെച്ചെന്നാണ് കേസ്. സിദ്ധാര്‍ഥ് ബന്‍സാല്‍ എന്ന സുപ്രീംകോടതി അഭിഭാഷകനുമായുള്ള മകളുടെ പ്രണയം അറിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ചൗരസ്യയുടെ നടപടി. 2012ലാണ് തേജസ്വിനിയും സിദ്ധാര്‍ഥും പരിചയപ്പെട്ടത്.

പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയതായിരുന്നു തേജസ്വിനി. തുടര്‍ന്നാണ് പരിചയം പ്രണയമായത്. കഴിഞ്ഞ മാസം ഡല്‍ഹി ജുഡീഷ്യല്‍ സര്‍വ്വീസസ് പരീക്ഷയെഴുതാന്‍ അമ്മയോടൊപ്പം ഡല്‍ഹിയിലെത്തിയ തേജസ്വിനി സിദ്ധാര്‍ഥിനെ നേരില്‍ കണ്ടിരുന്നു. പ്രണയവിവരം അറിഞ്ഞതോടെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ അമ്മ തേജസ്വിനിയെയും കൊണ്ട് നാട്ടിലേക്ക് തിരികെപ്പോയി.

വീട്ടിലെത്തിയ തേജസ്വിനിയെ അച്ഛന്‍ മര്‍ദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തു. മാതാപിതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ച് തേജസ്വിനിയുടെ കരച്ചില്‍ കേള്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. പട്‌നയിലെ വീട്ടിലെത്തി തേജസ്വിനിയെ കാണാന്‍ ശ്രമിച്ച സിദ്ധാര്‍ഥിനോട് സിവില്‍ സര്‍വ്വന്റോ ജഡ്ജിയോ ആയാല്‍ മാത്രമേ മകളെ വിവാഹം ചെയ്തു നല്‍കൂ എന്ന് ചൗരസ്യ പറഞ്ഞു. തുടര്‍ന്ന് സുഹൃത്തിനൊപ്പം സിദ്ധാര്‍ഥ് ഡിജിപി കെ.എസ്. ദ്വിവേദിയുടെ അടുത്തെത്തി പരാതി നല്‍കി.

ഡിജിപി, ഘഗാരിയ എസ്പി മീനുകുമാരിയെ അന്വേഷണച്ചുമതലയേല്‍പ്പിച്ചു. തുടര്‍ന്ന് വനിതാ പോലീസ് വീട്ടിലെത്തി തേജസ്വിനിയെ മോചിപ്പിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ സന്തോഷവതിയാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. എന്തായാലും, വീട്ടുതടങ്കലിലാക്കിയ അച്ഛനെതിരായ കേസ് പരിഗണിക്കാന്‍ തന്നെയാണ് കോടതിയുടെ തീരുമാനം.