ചങ്കല്ല, ചങ്കിടിപ്പായിരുന്നു ഡിനുവിനു മെസ്സി;മൃതദേഹം മീനച്ചലാറ്റില്‍ നിന്നും കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍
കോട്ടയം: അയർക്കുന്നം ആറുമാനൂറിൽ നിന്നു കാണാതായ അർജന്റീന ആരാധകന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ പി.വി. അലക്സാണ്ടറുടെ മകൻ ഡിനു അലക്സി (30)ന്റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കൽ പാലത്തിനു സമീപം മീനച്ചിലാറ്റിൽ കണ്ടെത്തിയത്. ലോകകപ്പിൽ അർജന്റീന തോറ്റതിന്റെ വിഷമത്തിലാണ് ഡിനു പുഴയിൽ ചാടിയത്.
‘എനിക്കിനി ആരേയും കാണണ്ട, ഞാന്‍ ആഴങ്ങളിലേക്ക് പോകുന്നു’വെന്ന കുറിപ്പുമെഴുതി കാണാതായെങ്കിലും ഡിനുവിന്റെ മടങ്ങിവരവ് കാത്തിരിക്കുകയായിരുന്നു കൊറ്റത്തില്‍ കുടുംബം. എന്നാല്‍ മീനച്ചിലാറ്റില്‍ ഇല്ലിക്കലിനടുത്ത് വച്ച് ഡിനുവന്റെ മൃതദേഹം കിട്ടിയതോടെ ഈ കാത്തിരിപ്പ് വിഫലമായി മാറുകയായിരുന്നു. പ്രിയതാരം മെസിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
അര്‍ജന്റീനയുടെ ജേഴ്സിയുമണിഞ്ഞ് ടിവിയില്‍ കളികണ്ട ഡിനു ക്രൊയേഷ്യയോടുള്ള അര്‍ജന്റീന പരാജയത്തിന് ശേഷം കാണാതാകുകയായിരുന്നു. ഇട്ടിരുന്ന ജേഴ്സി ഊരി മുറിയില്‍ത്തന്നെ ഇട്ട് മൊബൈല്‍ ഫോണിന്റെ കവറും ഊരിവച്ചശേഷമായിരുന്നു തിരോധാനം.
പുലര്‍ച്ചെ ഡിനുവിനെ കാണാതായപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നായയുമായി നടത്തിയ പരിശോധനയില്‍ അടുത്തുള്ള പുഴയിലെ കുളിക്കടവിലേക്ക് ചെന്നിരുന്നു. ഇവിടെ നിന്നും ഡിനുവിന്റെ മൊബൈല്‍ ഫോണും ലഭിച്ചിരുന്നു.