ഞാന്‍ ജസ്‌നയുടെ കാമുകനല്ല; മരിക്കാന്‍ പോകുന്നുവെന്ന് മുന്‍പും സന്ദേശം അയച്ചിട്ടുണ്ടെന്ന് സുഹൃത്ത്

single-img
22 June 2018

പത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ പ്രതികരണവുമായി ജെസ്‌നയുടെ ആണ്‍ സുഹൃത്ത്. ജസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും പോലീസ് ശല്യപ്പെടുത്തുകയാണെന്നും നാട്ടുകാര്‍ ഒറ്റപ്പെടുത്തുകയാണെന്നും ജസ്‌നയുടെ സുഹൃത്ത് ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി.

ഇതിനോടകം പത്തോളം തവണ പോലീസ് തന്നെ ചോദ്യം ചെയ്തു. താന്‍ കാമുകനല്ലെന്നും ജെസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുള്ളതായി അറിയില്ലെന്നും സുഹൃത്ത് പറയുന്നു. മരിക്കാന്‍ പോകുന്നുവെന്ന് തനിക്ക് ഫോണ്‍ സന്ദേശം അയച്ചിരുന്നു എന്നത് സത്യമാണ്.

എന്നാല്‍, ജെസ്‌ന ഇടയ്ക്കിടെ ഇത്തരത്തില്‍ സന്ദേശം അയയ്ക്കാറുണ്ടായിരുന്നു. എന്നാല്‍, ജെസ്‌നയെ കാണാനില്ലെന്ന് അറിഞ്ഞതോടെ തനിക്ക് ഇത്തരത്തില്‍ ഒരു സന്ദേശം അയച്ചിരുന്നതായി താന്‍ തന്നെ പോലീസിനെ അറിയിച്ചിരുന്നുവെന്നും സുഹൃത്ത് പറയുന്നു.

ജെസ്‌നയുടെ മൊബൈല്‍ സന്ദേശത്തെ കുറിച്ച് ഉടന്‍ തന്നെ അവളുടെ സഹോദരനെ വിളിച്ചു അറിയിച്ചിരുന്നു. എന്നാല്‍, അത് കാര്യമാക്കേണ്ടതില്ല എന്നായിരുന്നു ലഭിച്ച മറുപടി. ഇപ്പോള്‍ തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും ജെസ്‌നയെ കാണാതായ സംഭവത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നും സുഹൃത്ത് പറയുന്നു.

ജെസ്‌നയ്ക്കു വന്ന മെസേജുകളും ഫോണ്‍കോളുകളും സൈബര്‍ വിദഗ്ധരടക്കമുള്ളവരുടെ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. മെസേജുകള്‍ കേന്ദ്രീകരിച്ചാണ് തുടര്‍ന്നുള്ള അന്വേഷണം. മാര്‍ച്ച് 22നാണ് രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടില്‍ ജെയിംസിന്റെ മകള്‍ ജെസ്‌നയെ കാണാതായത്.