വിട്ടുമാറാത്ത തലവേദനയുമായി ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടി ഡോക്ടറോട് നടത്തിയ തുറന്ന് പറച്ചിലില്‍ കുടുങ്ങിയത് സ്വന്തം പിതാവ്

single-img
22 June 2018

ദിവസങ്ങളായി തുടരുന്ന മൈഗ്രെയ്‌ന് ചികിത്സ തേടി എത്തിയ പെണ്‍കുട്ടി ഡോക്ടറോട് നടത്തിയ തുറന്ന് പറച്ചിലില്‍ കുടുങ്ങിയത് സ്വന്തം പിതാവ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് 17കാരി ഡോക്ടറോട് പറഞ്ഞു.

കര്‍ഷകനായ അച്ഛന്‍ രാത്രിയില്‍ അമ്മയും സഹോദരിയും ഉറങ്ങിയതിന് ശേഷം തന്നെ ഉപദ്രവിക്കുകയാണെന്നും എതിര്‍ത്തപ്പോഴെല്ലാം മര്‍ദ്ദിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. പലതവണയായി ഇയാള്‍ തന്റെ പലതരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും എന്നാല്‍ ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ ഇയാള്‍ ഫോണ്‍ മറന്നുവച്ചുവെന്നും പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു.

ഈ സംഭവത്തോടെയാണ് തനിക്ക് മൈഗ്രെയ്ന്‍ ആരംഭിച്ചത്. അഞ്ചാം ക്ലാസ് വരെ മാത്രമാണ് തനിക്ക് വിദ്യാഭ്യാസം ലഭിച്ചതെന്നും ഇവള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേട്ട ഡോക്ടര്‍ മറ്റ് മുതിര്‍ന്ന ഡോക്ടര്‍മാരുമായി പങ്കുവച്ച ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു.

പിതാവിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തതായും കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം തുടരുകയാണ്. കുട്ടികള്‍ക്കു നേര്‍ക്കുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ അവരെ വൈകാരികമായി മുറിവേല്‍പ്പിക്കുമെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു.

ഡല്‍ഹി പോലീസിന്റെ 2016ലെ പഠനം അനുസരിച്ച് ബാല പീഡനങ്ങളില്‍ 86 ശതമാനവും നടക്കുന്നത് വീടുകളിലാണ്. പ്രതികളില്‍ ഭൂരിഭാഗവും അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആയിരിക്കും. 39% കുറ്റകൃത്യങ്ങള്‍ക്കു പിന്നിലും സുഹൃത്തുക്കളോ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളോ ആയിരിക്കുമെന്ന് പഠനത്തില്‍ പറയുന്നു.