നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കു പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ഇല്ല; നടിയുടെ ആവശ്യം കോടതി തള്ളി
നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജിയെ അനുവദിക്കണമെന്ന ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വാദം കേള്‍ക്കാന്‍ പ്രത്യേക കോടതി അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.
എറണാകുളം ജില്ലയിൽ സെഷൻസ് കോടതിയിലോ അഡീഷണൽ സെഷൻസ് കോടതിയിലോ വനിതാ ജഡ്ജിമാർ ഇല്ലാത്ത സാഹചര്യത്തിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ഉത്തരവ്. നടൻ ദിലീപ് പ്രതിയായ കേസിൽ, പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു.
വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തിൽ, നിയമപരമായി പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാൽ ഇതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണു കോടതി അഭിപ്രായപ്പെട്ടത്.
കൂടാതെ, അപകീർത്തിപരമായ ദൃശ്യങ്ങൾ ജഡ്ജിയുടെ സാന്നിധ്യത്തിൽ പരിശോധിക്കാനും കോടതി അനുമതി നൽകി. ദൃശ്യങ്ങൾ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടേയും പബ്ലിക് പ്രോസിക്യൂട്ടറുടേയും സാന്നിധ്യത്തിൽ ജഡ്ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു കാണാനാണ് അനുമതി നൽകിയിരിക്കുന്നത്.
അതേസമയം, കേസിലെ അനുബന്ധ ഹര്‍ജികളില്‍ വിധി പറയുന്നത് 27ലേക്കു മാറ്റി. രേഖകള്‍ ആവശ്യപ്പെട്ടു ദിലീപ് നല്കിയ ഹര്‍ജിയും കോടതി അന്നു പരിഗണിക്കും. ഏതൊക്കെ രേഖകള്‍ വേണമെന്നു രേഖാമൂലം നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു. അതേസമയം, പള്‍സര്‍ സുനിയുടെ വക്കാലത്ത് ഒഴിഞ്ഞതായി അഭിഭാഷകൻ ബി.എ.ആളൂർ കോടതിയെ അറിയിച്ചു. പുതിയ അഭിഭാഷകനു വേണ്ടി സുനി അപേക്ഷ നല്കി.