പോലീസിലെ ദാസ്യപ്പണി ഗൗരവമുള്ളതാണെന്ന് ചെന്നിത്തല; എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം പ്രത്യേക സംഘം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച കേസിൽ ഡ്രൈവറായ ഗവാസ്കറിനെതിരെയാണ് ആദ്യം കേസ് എടുത്തത്. മാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെയാണ് എഡിജിപിയുടെ മകൾക്കെതിരെ കേസെടുത്തതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പോലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കുമെന്നും നിർദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നത് എത്ര ഉന്നത ഉദ്യോഗസ്ഥൻ ആയാലും കടുത്ത നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭയിൽ കെ.ശബരിനാഥ് എംഎല്‍എയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
എ.ഡി.ജി.പി സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പി യുടെ മകള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയന്നുള്ള ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എ.ഡി.ജി.പിയുടെ മകളെ പ്രതിയാക്കി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കേസ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി യുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.