വിവാദങ്ങള്‍ക്കിടയിലും പൊലീസിലെ ദാസ്യപ്പണിതുടരുന്നു; കമ്മീഷണറുടെ വീട്ടിലേക്ക് പാല്‍ വാങ്ങുന്നത് പൊലീസുകാരന്‍

single-img
18 June 2018

ഐപിഎസുകാരുടെ വീടുകളിലെ ദാസ്യപ്പണിയുടെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പി പ്രകാശിന്റെ വീട്ടിലേക്ക് പാല്‍ വാങ്ങുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഔദ്യോഗിക വാഹനത്തിലാണ് പൊലീസുകാരന്‍ പാല്‍ വാങ്ങാന്‍ പോകുന്നത്. തിരുവനന്തപുരം ക്യാമ്പിലെ പൊലീസുകാരനെ കൊണ്ടാണ് ദാസ്യപ്പണി ചെയ്യിച്ചത്. മീഡിയ വൺ ചാനലാണ് വാർത്ത പുറത്തുവിട്ടത്.

അതിനിടെ ഉന്നതരുടെ വീടുകളിലെ പണിക്ക് പോകേണ്ടെന്ന് ക്യാംപ് ഫോളോവേഴ്സ് അസോസിയേഷന്‍. ഇക്കാര്യം സംബന്ധിച്ച് യൂണിറ്റ് തലത്തില്‍ നിര്‍ദേശം നല്‍കി. ദാസ്യപ്പണി ചെയ്യിപ്പിക്കുന്ന ഉന്നതരുടെ പേരുകളും കണക്കും ബുധനാഴ്ച പുറത്തുവിടും. മുഖ്യമന്ത്രിക്കും ഡിജിപിക്കും കണക്ക് കൈമാറുമെന്നും അധികൃതർ പറഞ്ഞു.

ഇതിനിടെ അടുക്കള മാലിന്യം വഴിയില്‍ തള്ളണമെന്ന് വനിത ഐ.പി.എസ് ട്രെയിനിയുടെ അമ്മ നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിന് സ്ഥലം മാറ്റിയെന്ന പരാതിയുമായി പൊലീസുകാരന്‍ രംഗത്തെത്തി‍. തൃശൂര്‍ മണ്ണുത്തി സ്റ്റേഷനില്‍ പരിശീലനത്തിലിരിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് ആക്ഷേപം.

 

അടുക്കള മാലിന്യം വഴിയില്‍ തള്ളാന്‍ ഉദ്യോഗസ്ഥയുടെ അമ്മ നിര്‍ദ്ദേശിച്ചു. യൂണിഫോമിട്ട പൊലീസുകാരന്‍ മാലിന്യം വഴിയില്‍ തള്ളിയാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞെങ്കിലും നിര്‍ദ്ദേശം കടുപ്പിച്ചു. കുളിക്കാനുള്ള ചൂടുവെള്ളം ശുചിമുറിയില്‍ എത്തിക്കേണ്ടതാണ് അടുത്ത പണി.

ഇങ്ങനെ, ദാസ്യപ്പണി ചെയ്യാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ എ.ആര്‍ .ക്യാംപിലേക്ക് സ്ഥലംമാറ്റിയെന്ന് പൊലീസുകാരന്‍ പറഞ്ഞു. അതേസമയം, ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കാത്തതിന്റെ പേരിലാണ് സ്ഥലംമാറ്റിയതെന്ന് ജില്ലാ പൊലീസ് നേതൃത്വം അറിയിച്ചു.