പ്രതിഷേധങ്ങൾക്ക് പുല്ലുവില: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മോദി സർക്കാർ

single-img
18 June 2018

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പൗരന്മാര്‍ സത്യസന്ധരായി നികുതി വിഹിതം അടച്ചാല്‍ മാത്രമേ ഇന്ധന നികുതിയെ പ്രധാന റവന്യു വരുമാനമാര്‍ഗമായി കാണുന്നത് കുറച്ചുകൊണ്ടുവരാനാകൂവെന്നും അദ്ദേഹം പറഞ്ഞു.

ശമ്പളവരുമാനക്കാര്‍ നികുതി വിഹിതം അടയ്ക്കുന്നുണ്ട്. എന്നാല്‍ മറ്റ് മേഖലകളിലുള്ളവരുടെ കാര്യത്തില്‍ ഇതല്ല സ്ഥിതി. അവരും കൃത്യമായി നികുതി അടയ്ക്കുന്ന രീതിയിലേക്ക് മെച്ചപ്പെടണം. അതുകൊണ്ട് രാഷ്ട്രീയ നേതാക്കളോടൊക്കെയുള്ള എന്റെ ആത്മാര്‍ഥമായ അപേക്ഷ ഇന്ധന നികുതി ഒഴിവാക്കല്‍ വിഷയം മാറ്റിവെച്ച്‌ കൃത്യമായി എല്ലാവരും നികുതി നല്‍കാന്‍ തയ്യാറാകണം.

അങ്ങനെ വന്നാല്‍ മാത്രമേ ഇന്ധന നികുതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാനാകൂ എന്ന് മനസ്സിലാക്കണം. ജിഡിപി നിരക്ക് ഉദ്ധരിച്ച്‌ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനത്തിലാണ് ഇന്ധന തീരുവ കുറയ്ക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നത്.