ഉരുള്‍പൊട്ടലിൽ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി; മരണം 14; സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖിനെ കൈയേറ്റം ചെയ്യാന്‍ ശ്രമം
താമരശേരി: കട്ടിപ്പാറ കരിഞ്ചോലമലയിൽ ഉരുൾപൊട്ടലിൽ കാണാതായ നഫീസയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഉരുൾപൊട്ടലിൽ മരിച്ച അബ്ദു റഹ്മാന്റെ ഭാര്യയാണ് നഫീസ. വ്യാഴാഴ്ച പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി.
അതിനിടെ കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംഘര്‍ഷം. യോഗത്തില്‍ സംസാരിക്കാന്‍ അനുമതി നിഷേധിച്ചെന്നാരോപിച്ച് ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികാര്‍ക്കും സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം യുവാക്കള്‍ ബഹളമുണ്ടാക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് തങ്ങളാണ്. എന്നാല്‍, സര്‍വകക്ഷി യോഗത്തില്‍ അവഗണിക്കുകയാണെന്നുമായിരുന്നു യുവാക്കളുടെ ആരോപണം.
ഇതേതുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായി എംഎല്‍എയും ചില ഉദ്യോഗസ്ഥരും പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ഇതും യുവാക്കളെ പ്രകോപിപ്പിച്ചു. പിന്നീട് യോഗം ചേര്‍ന്ന് മടങ്ങിയെത്തിയ എംഎല്‍എയെ ഇവര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.
ഇതിന് ശേഷം പോലീസ് എത്തി ഇവരെ മാറ്റാന്‍ ശ്രമിക്കുകയും ഇത് നേരിയ തോതില്‍ സംഘര്‍ഷത്തിന് വഴിവെക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പരിക്കേറ്റു. എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ഉരുള്‍പൊട്ടലുണ്ടായ കരിഞ്ചോലമലയിലെ തടയണ നിര്‍മാണത്തെക്കുറിച്ച് അഞ്ചംഗസമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ പി.വി.അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീംപാര്ക്കിനടുത്ത് ഉരുള്‍പൊട്ടലുണ്ടായതിനെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ല.