അജിത്തിന്റെ ആവശ്യം കേട്ട് നിര്‍മ്മാതാക്കള്‍ അമ്പരന്നു

single-img
17 June 2018

അജിത്തിന്റെ സിംപ്ലിസിറ്റിയെക്കുറിച്ച് വാര്‍ത്തകള്‍ ഒരുപാട് വന്നിട്ടുണ്ട്. ടോളിവുഡിലെ എറ്റവും വീനിത നടന്‍മാരില്‍ മുന്‍നിരയില്‍ തന്നെയാണ് അജിത്തിന്റെ സ്ഥാനം. തമിഴകത്തെ മുന്‍നിര താരത്തിന് ആരാധകരോടൊപ്പം സമയം ചിലവിടുന്നതിനും സെല്‍ഫി എടുക്കുന്നതിനും യാതൊരു മടിയുമില്ല. 200 സെല്‍ഫികള്‍ക്ക് വരെ താരം നിന്നു കൊടുക്കാറുണ്ടെന്ന് സംഗീത സംവിധായകനായ തമന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

അജിത്തിന്റെ സിംപ്ലിസിറ്റിയുടെ മറ്റൊരു ഉദാഹരണമാണ് തമിഴ് മാഗസിന്‍ പുറത്തു വിട്ടത്. പുതിയ ചിത്രമായ വിശ്വാസത്തിന്റെ ഷൂട്ടിംഗിനായാണ് താരം ഹൈദരാബാദിലെത്തിയത്. രാജമുട്രിയിലും രാമോജി റാവു ഫിലിം സിറ്റിയിലുമാണ് ഷൂട്ടിംഗ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ചില കാരണങ്ങളാല്‍ രാജമുട്രിയില്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ച രംഗങ്ങളും രാമോജി റാവു ഫിലിം സിറ്റിയില്‍ തന്നെ ചിത്രീകരിക്കാന്‍ തീരുമാനിച്ചു. ഫിലിംസിറ്റിയില്‍ നിന്ന് അനുവാദവും കിട്ടി. എന്നാല്‍ അജിത്തിനായി ബുക്ക് ചെയ്തിരുന്ന മുറിയുടെ കാലാവധി നീട്ടിക്കിട്ടിയില്ല. കാരണം അതേ മുറിയാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനായി ബുക്ക് ചെയ്തിരുന്നത്.

വിഷമത്തിലായ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം അജിത്തിനെ അറിയിച്ചപ്പോള്‍ അജിത്തിന്റെ മറുപടിയാണ് ഇവരെ അതിശയിപ്പിച്ചത്. ഒരു ബെഡ്ഡും ഫാനും ഉള്ള ചെറിയ മുറി തന്നെ തനിക്ക് ധാരാളമെന്നാണ് അജിത്ത് പറഞ്ഞത്. തമിഴകത്തിന്റെ സൂപ്പര്‍താരത്തിന്റെ മഹത്വമറിഞ്ഞ സംഭവമായാണ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തത്.

നേരത്ത വിശ്വാസത്തിന്റെ കഥയോ, പ്രതിഫലമോ അന്വേഷിക്കാതെയാണ് താരസുന്ദരി നയന്‍താര വിശ്വാസത്തിലഭിനയിക്കാന്‍ ഡേറ്റ് നല്‍കിയതെന്ന വാര്‍ത്തയും ചര്‍ച്ചയായിരുന്നു. സംവിധായകന്‍ സിരുതൈ ശിവയ്‌ക്കൊപ്പം അജിത്ത് ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം. ദീപാലി റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.