എന്നോടുള്ള വിശ്വാസത്തിന്റെ പേരില്‍ അഭിനയിക്കാന്‍ വന്ന പ്രിയാമണിക്ക് നന്ദി; ഫ്രോഡ് എന്ന ഓമനപ്പേര് നല്‍കിയ നിര്‍മ്മാതാവ് കൂടിയായ നടനെ ഒരിക്കലും മറക്കാന്‍ കഴിയില്ല; വെളിപ്പെടുത്തലുമായി സംവിധായകന്‍

single-img
15 June 2018

ഓലപ്പീപ്പി എന്ന ചിത്രത്തിന് ശേഷം കൃഷ് കൈമള്‍ സംവിധാനം ചെയ്ത ആഷിഖ് വന്ന ദിവസമെന്ന ചിത്രത്തിന്റെ നിര്‍മ്മതാവായ നാസര്‍ ലത്തീഫിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ അഭിപ്രായപ്രകടനം.

കൃഷ് കൈമളിന്റെ കുറിപ്പിങ്ങനെ:

സോഷ്യല്‍ മീഡിയ വഴിയാണ് ആഷിഖ് വന്ന ദിവസമെന്ന എന്റെ ചിത്രത്തിന്റെ റിലീസ് അറിയാന്‍ കഴിഞ്ഞത്. സന്തോഷമുണ്ട്. എന്ത്് തരുമെന്ന് ചോദിക്കാതെ, കഥ പോലും കേള്‍ക്കാതെ, എന്നോടുള്ള വിശ്വാസത്തിന്റെ പേരില്‍ അഭിനയിക്കാന്‍ വന്ന എന്റെ പ്രിയ സുഹൃത്ത് പ്രിയാമണിയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.യാത്രാക്കൂലി പോലും ചോദിക്കാതെ അഭിനയിച്ചിട്ട് പോയ സുഹൃത്തുക്കളായ സംവിധായകന്‍ മനു സുധാകര്‍, സ്റ്റാജന്‍, അരുണ്‍ പുനലൂര്‍,നസീര്‍,ശ്രീഹരി,ജബ്ബാര്‍ ചെമ്മാട്, രാമചന്ദ്രന്‍,ജയന്‍ നാണപ്പന്‍ തുടങ്ങി ഓരോ അഭിനേതാക്കള്‍ക്കും പ്രത്യേകം നന്ദി.

തുച്ഛമായ പ്രതിഫലവും റേഷന്‍ ഭക്ഷണവും കഴിച്ച് എന്റെ കൂടെ രാവും പകലുമില്ലാതെ ജോലി ചെയ്ത സഹപ്രവര്‍ത്തകരോട് നന്ദി പറയാന്‍ വാക്കുകളില്ല.എഡിറ്റര്‍ ബാബുരത്‌നം, കലാസംവിധായകന്‍ മനോജ് നാഡി, സംഗീത സംവിധായകന്‍ മാത്യു പുളിക്കന്‍, എന്റെ സഹസംവിധായകര്‍ വിമല്‍ പ്രകാശ്, ജംനാസ് മുഹമ്മദ്, നിങ്ങളോട് നിര്‍മ്മാതാവ് കാണിച്ച എല്ലാ അപമര്യാദകള്‍ക്കും ഞാന്‍ ക്ഷമ ചോദിക്കട്ടെ..

നിര്‍മ്മാതാവും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ശ്രീ നാസര്‍ ലത്തീഫിനോട് രണ്ട് വാക്ക്.. താങ്കള്‍ തന്ന ചെറിയ ബജറ്റില്‍ നിന്നു കൊണ്ട് എന്റെ പരിമിതമായ കഴിവുകളും ഉപയോഗിച്ച് ഈ ചിത്രം തീര്‍ത്തു തന്നിട്ടുണ്ട്.ജോലികള്‍ക്കായി താങ്കള്‍ തന്ന ഒരു ലക്ഷം രൂപയും കുറെ തെറിവിളികളും, ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. താങ്കള്‍ എനിക്കൊരു പാഠമാണ്.താങ്കളുടെ സുഹൃത്ത് ഇസ്മയിലിനെ സാക്ഷി നിര്‍ത്തി റിലീസിന് മുന്‍പ് തരാമെന്ന് പറഞ്ഞിരുന്ന ബാക്കി തുക,താങ്കള്‍ വിശ്വസിക്കുന്ന സര്‍വ്വശക്തനായ അള്ളാഹുവിന്റെ അടുത്തേക്കുള്ള താങ്കളുടെ അന്ത്യയാത്രയില്‍ വഴിച്ചിലവിനായി ഉപകാരപ്പെടട്ടേ..

പ്രിയ സുഹൃത്തുക്കളെ ആ ചെറിയ ചിത്രം നിങ്ങള്‍ തീയറ്ററില്‍ വന്ന് കണ്ടാല്‍ ഞാനടക്കം ഈ ചിത്രത്തിന് വേണ്ടി സഹകരിച്ച പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം അതായിരിക്കും.