അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ‘കലക്ടര്‍ ബ്രോയെ’ ഒഴിവാക്കി

single-img
14 June 2018

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍. പ്രശാന്തിനെ ഒഴിവാക്കി. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം പ്രശാന്തിനെ ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും.

ഏതു വകുപ്പിലേക്കാണെന്നു തീരുമാനമായിട്ടില്ല. മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്നു വാര്‍ത്തയുണ്ടായിരുന്നു. കണ്ണന്താനം മന്ത്രിയായി ചുമതലയേറ്റ ഘട്ടത്തില്‍ തന്നെ പ്രശാന്ത് നായരെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാനുള്ള ആലോചന സജീവമായിരുന്നു.

എന്നാല്‍, പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതിനാല്‍ നിയമനം വൈകിയിരുന്നു. എന്‍ പ്രശാന്ത് കോഴിക്കോട് കളക്ടറായിരുന്ന കാലത്ത് നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. വികസന ഫണ്ടിന്റെ പേരില്‍ കോഴിക്കോട് എംപി എം കെ രാഘവനെതിരെ പ്രസ്താവന നടത്തിയായിരുന്നു വിവാദങ്ങളുടെ തുടക്കം.

എംപിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.