മധ്യപ്രദേശില്‍ ആള്‍ ദൈവം ആത്മഹത്യ ചെയ്തു;ആത്മഹത്യ ചെയ്തത് ബിജെപി സർക്കാർ ക്യാബിനറ്റ് പദവി നല്കിയ ഭയ്യുജി മഹാരാജ്..

single-img
12 June 2018

സ്വയം പ്രഖ്യാപിത ആള്‍ ദൈവങ്ങളില്‍ ഒരാളായ ഭയ്യുജി മഹാരാജ് തന്റെ വസതിയില്‍ വെച്ച് ആത്മഹത്യ ചെയ്തു. തലയ്ക്ക് നിറയോഴിച്ച ആള്‍ ദൈവത്തെ ഇന്‍ഡോറിലെ ബോംബെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് ആള്‍ ദൈവത്തിന്റെ അനുയായികള്‍ ആശുപത്രി പരിസരത്ത് തടിച്ച് കൂടിയിട്ടുണ്ട്. ഇവിടെയും ആള്‍ ദൈവത്തിന്റെ വസതിയിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുന്‍ മോഡലായ ഭയ്യുജി മഹാരാജിന്റെ യഥാര്‍ത്ഥ പേര് ഉദയ് സിന്‍ ദേശ്മുഖ് എന്നാണ്. വാസ്തു, മെഡിറ്റേഷന്‍, ജെമോളജി, ഓറ ഹീലിങ് എന്നിവയായിരുന്നു ആള്‍ ദൈവം ചെയ്തുകൊണ്ടിരുന്നത്.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ആള്‍ ദൈവം മാനസിക സമ്മര്‍ദ്ദത്തിലായുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഭയ്യുജി മഹാരാജ് ഉള്‍പ്പെടെ അഞ്ച് ആത്മീയ നേതാക്കള്‍ക്ക് കാബിനറ്റ് പദവി നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹമത് നിരസിക്കുന്നതായി സര്‍ക്കാരിനെ അറിയിച്ചു.

മഹാരാഷ്ട്ര യിലെ മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ്, മുന്‍ കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ തുടങ്ങിയവര്‍ ഭയ്യുജി മഹാരാജിന്റെ സന്ദര്‍ശകരായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ഭയ്യുജി മഹാരാജിനെതിരെ ആരോപണവുമായി ബോളിവുഡ് നടി മല്ലികാ രാജ്പുത് രംഗത്ത് വന്നിരുന്നു. 2017 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപിയില്‍ അംഗത്വമെടുത്ത മല്ലികാ രാജ് പുത്ത് ഭയ്യുജിയ്‌ക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ ബിജെപിയില്‍ നിന്ന് രാജിവെയ്ക്കുകയും ചെയ്തു. ഭയ്യുജി തട്ടിപ്പുകാരനാണെന്നും തന്നെ അയാള്‍ വഞ്ചിച്ചെന്നും നടി ആരോപിച്ചിരുന്നു. ആള്‍ ദൈവത്തെകുറിച്ച് താന്‍ തയ്യാറാക്കിയ പുസ്തകം അദ്ദേഹം പിടിച്ച് വച്ചിരിക്കുകയാണെന്നും ആള്‍ ദൈവം ഭയ്യുജി മഹാരാജ് വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും നടി ആരോപണമുന്നയിച്ചിരുന്നു.

കഠ്വയില്‍ പെണ്‍കുട്ടി പീഢനത്തിനിരയായി കൊല്ലപെട്ട സംഭവത്തില്‍ ബിജെപി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും ബലാത്സംഗത്തെ മതപരമായി കാണുന്ന പാര്‍ട്ടിയാണ് ബിജെപി യെന്നും കുറ്റപെടുത്തിയാണ് മല്ലികാ രാജ്പുത്ത് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.