കശ്മീരില്‍ വെടിനിര്‍ത്തല്‍ അംഗീകരിക്കും; ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും പ്രതിരോധമന്ത്രി

single-img
5 June 2018

ന്യൂഡല്‍ഹി: റമദാന്‍ മാസത്തോട് അനുബന്ധിച്ച് കശ്മീര്‍ താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. എന്നാല്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പു വരുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അടുത്തിടെയായി പാകിസ്ഥാന്‍ നിരന്തരം വെടിനിറുത്തല്‍ കരാര്‍ ലംഘനം നടത്തി ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തുകയാണ്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഒരു പ്രകോപനവും ഇല്ലാതെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.

പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏത് ആക്രമണത്തിനും മറുപടി നല്‍കിയിരിക്കും – നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒരു രൂപയുടെ പോലും അഴിമതിയില്ലെന്നും മന്ത്രി വിശദീകരിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളുമായി 204 പ്രതിരോധ ഇടപാടുകളിലാണ് ഇന്ത്യ ഒപ്പുവച്ചത്. എല്ലാ കരാറുകളും സുതാര്യമായിരുന്നെന്നും മന്ത്രി വിശദീകരിച്ചു.