യുവമോര്‍ച്ച ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ലസിത പാലക്കലിനെ പുറത്താക്കി

single-img
4 June 2018

കോഴിക്കോട്: ലസിത പാലക്കലിനെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ സംഘര്‍ഷഭരിതമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ലസിത തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് യാതൊരു അറിയിപ്പും ഇല്ലാതെയാണെന്ന് ലസിതാ പറയുന്നു. കാരണം അന്വേഷിച്ചപ്പോള്‍ തന്റെ പോസ്റ്റുകള്‍ സംഘര്‍ഷഭരിതം ആണെന്ന പരാതിയെ തുടര്‍ന്നാണ് സ്ഥാനം നഷ്ടമായതെന്ന് അറിഞ്ഞതായും ലസിത പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ സംഘര്‍ഷഭരിതം ആണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ആണത്രേ എന്നെ മാറ്റിയത്. അതായത് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതിനോ മറ്റു സംഘടനാ ചുമതല ഉത്തരവാദിത്യത്തോട് കൂടി നിര്‍വഹിക്കാത്തതിനോ അല്ല മറിച്ച് സോഷ്യല്‍ മീഡിയയയില്‍ പോസ്റ്റ് ഇടുന്നത് കൊണ്ടാണ് മാറ്റി നിര്‍ത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം…

ഇന്ന് എനിക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് വിലക്കില്ല. കാരണം ഞാന്‍ ഇന്ന് ഒരു സംഘടനയിലും ഭാരവാഹിത്വം വഹിക്കുന്ന ആളല്ല. എനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്ന ശീലം ആണ് പണ്ടേ. അത് ഇനിയും ഉണ്ടാകും.

ഓര്‍മ വച്ച കാലം മുതല്‍ ആവേശം കാവിയോടാണ് ആദരം ഭഗവ ധ്വജത്തോടാണ്. അത് ജീവിതകാലം മുഴുവനും തുടരുകയും ചെയ്യും. എന്തായാലും എന്നെ ഇത്രയും കാലം ആത്മാര്‍ത്ഥമായി പിന്തുണച്ച യുവമോര്‍ച്ചയുടെ നേതാക്കളോടും പാര്‍ട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നു എന്ന് ലസിതാ പാലക്കല്‍.