കെവിന്‍ വധം: ആയുധങ്ങള്‍ കണ്ടെത്തി; കൊലപാതകം തന്നെയെന്ന് ഐ.ജി വിജയ് സാഖറെ

single-img
3 June 2018

കെവിന്‍ വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകള്‍ കണ്ടെത്തി. പ്രതി വിഷ്ണുവിന്റെ പുനലൂരിലെ വീടിനടുത്തെ തോട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. നാല് വാളുകളാണ് പിടിച്ചെടുത്തതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൂട്ടത്തില്‍ കൂറ്റന്‍ വടിവാളുകളുമുണ്ട്. ഇവ കേസില്‍ നിര്‍ണായകമാകും. വിഷ്ണു തന്നെയാണ് വാളുകള്‍ ചൂണ്ടിച്ചാണിച്ചത്.

അതേസമയം കെവിന്‍ വധകേസില്‍ മുന്‍മൊഴികളില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതികള്‍. കെവിന്‍ തങ്ങളുടെ പിടിയില്‍ നിന്ന് രക്ഷപെട്ടിരുന്നുവെന്ന നിലപാട് പ്രതികള്‍ പുനലൂരിലെ തെളിവെടുപ്പിലും ആവര്‍ത്തിച്ചു. ഉച്ചക്ക് രണ്ടു മണിയോടെയാണ് പ്രതികളായ ഫസല്‍, നിയാസ്, റിയാസ്, വിഷ്ണു എന്നിവരെ തെളിവെടുപ്പിന് എത്തിച്ചത്.

കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറേ, കോട്ടയം എസ് പി ഹരിശങ്കര്‍ എന്നിവരുടെ നേരിടുള്ള നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഫസലിനെയും നിയാസിനെയും മാത്രമാണ് തെളിവെടുപ്പിന് പുറത്തേക്ക് ഇറക്കിയത്. കെവിന്‍ രക്ഷപെട്ടുപോയെന്ന മൊഴി തെളിവെടുപ്പിലും പ്രതികള്‍ ആവര്‍ത്തിച്ചു.

എന്നാല്‍ കെവിന്റെ മരണം കൊലപാതകമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഐ ജി വിജയ് സാഖറെ. ഇക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.