ചെങ്ങന്നൂരില്‍ ചരിത്രവിജയം ഉറപ്പിച്ച് സജി ചെറിയാന്‍; ലീഡ് പതിനായിരം കടന്നു

single-img
31 May 2018

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ ലീഡ് പതിനായിരം കടന്നു. സജി ചെറിയാന് 10,357 വോട്ടുകളുടെ ലീഡാണ് ഇപ്പോഴുള്ളത്. 2016ലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ. രാമചന്ദ്രന്‍ നായര്‍ നേടിയ ഭൂരിപക്ഷവും സജി ചെറിയാന്‍ മറികടന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ രണ്ടാം സ്ഥാനത്താണ്. ബിജെപി സ്ഥാനാര്‍ഥി പി.എസ് ശ്രീധരന്‍പിള്ള മൂന്നാമതും. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സജി ചെറിയാന്‍ 35774 വോട്ട് നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 26281 വോട്ടുകളാണ് നേടിയത്. ബിജെപി സ്ഥാനാര്‍ഥി 196228 വോട്ടുകളുമാണ് നേടിയത്.

വോട്ടെണ്ണല്‍ പകുതി മാത്രമെ കഴിഞ്ഞിട്ടുള്ളൂ എങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രവര്‍ത്തകര്‍ ലഡു വിതരണവും തുടങ്ങിയിട്ടുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സജി ചെറിയാന്‍ 15,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

എല്ലാ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. മുളക്കുഴ പഞ്ചായത്തിലാണ് സജി ചെറിയാന് ഏറ്റവും ഉര്‍ന്ന ഭൂരിപക്ഷം ഇതുവരെ ലഭിച്ചിരിക്കുന്നത്. 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചത്.

ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം മാന്നാര്‍ പഞ്ചായത്തിനാണ്. 2629 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. പാണ്ടനാട് പഞ്ചായത്തില്‍ 498 വോട്ടുകളുടെയും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 208 വോട്ടുകളുടെയും ലീഡാണ് എല്‍ഡിഎഫിന് ലഭിച്ചത്.

ചെങ്ങന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫിനാണ് ലീഡ് ലഭിച്ചത്. ഇവിടെ 753 വോട്ടുകളുടെ ലീഡാണ് സജി ചെറിയാന് കിട്ടിയിരിക്കുന്നത്. വിജയം ഉറപ്പിച്ച് കഴിഞ്ഞെന്ന് വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ത്തന്നെ സജി ചെറിയാന്‍ പ്രതികരിച്ചു.

ഇത് തന്റെ വിജയമല്ലെന്നും എല്‍ഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും വിജയമാണെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയും തോല്‍വി സമ്മതിച്ചു.