ചെങ്ങന്നൂര്‍ വിധിയോടെ കേരളാ കോണ്‍ഗ്രസിന്റെ വില പേശല്‍ രാഷ്ട്രീയത്തിന് അന്ത്യം: മാണിയുടെ രാഷ്ട്രീയ ഭാവി തുലാസില്‍

single-img
31 May 2018

കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്തില്ല എന്നാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മാണിയുടെ പിന്തുണ തേടിയത് യുഡിഎഫിന് തിരിച്ചടിയായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരു പോലെ വിലപേശിയ ശേഷമാണ് കെഎം മാണി യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറിന് പിന്തുണ നല്‍കിയത്. കേരള കോണ്‍ഗ്രസിന്റെ പിന്തുണ ലഭിച്ചിട്ടും യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍ പഞ്ചായത്തിലെ ഒരു ബൂത്തില്‍ പോലും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ഒന്നാമതെത്താന്‍ കഴിഞ്ഞില്ല.

കേരള കോണ്‍ഗ്രസ് (എം) ഭരിക്കുന്ന തിരുവന്‍വണ്ടൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായതും മുന്നണിക്കു ക്ഷീണമായി. അടുത്ത കാലത്തൊന്നും മണ്ഡലത്തില്‍ ലഭിച്ചിട്ടില്ലാത്ത ഭൂരിപക്ഷത്തിലേക്ക് എല്‍ഡിഎഫ് നീങ്ങുമ്പോള്‍ കേരള കോണ്‍ഗ്രസ് (എം) കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാകുന്ന ചിത്രമാണ് തെളിയുന്നത്.

ബാര്‍കോഴ അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന കെ.എം. മാണിയുടെ പിന്തുണ ജനങ്ങള്‍ തള്ളിക്കളയുന്നതായാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മാണിയുടെ പാര്‍ട്ടിയിലെ ഒരു വിഭാഗം എല്‍ഡിഎഫിന് വോട്ടു ചെയ്തതായും ഫലങ്ങള്‍ തെളിയിക്കുന്നു. ഇതോടെ ഇനിയെന്തെന്ന ചോദ്യം കേരള കോണ്‍ഗ്രസിന് മുന്നില്‍ ഉയരുന്നു.

യുഡിഎഫില്‍നിന്നു വേര്‍പിരിഞ്ഞശേഷം ഒരു മുന്നണിക്കും പിന്തുണ നല്‍കേണ്ടെന്ന നിലപാടാണ് കെ.എം. മാണി സ്വീകരിച്ചത്. പിന്നീട്, എല്‍ഡിഎഫ് ക്യാംപിലേക്കു പോകുന്നതായുള്ള അഭ്യൂഹങ്ങള്‍ പരന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ പരിപാടിയില്‍ പങ്കെടുത്തതോടെ ഈ വാദത്തിനു ശക്തിയേറി.

സിപിഎം നേതൃത്വവും മാണിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെങ്കിലും സിപിഐ മാണിക്കെതിരായ നിലപാടില്‍ ഉറച്ചുനിന്നു. ബാര്‍ കോഴക്കേസില്‍ എല്‍ഡിഎഫ് സമരത്തിനു കാരണമായ വ്യക്തിയെ മുന്നണിയിലേക്ക് കൊണ്ടുവരുന്നത് തിരിച്ചടിയാകുമെന്നായിരുന്നു സിപിഐ നിലപാട്.

വാദപ്രതിവാദങ്ങള്‍ ഏറിയതോടെ എല്‍ഡിഎഫിലും ഭിന്നതയുണ്ടായി. മാണിയുടെ പാര്‍ട്ടിയിലും ഭിന്നത ശക്തമായിരുന്നു. എല്‍ഡിഎഫിലേക്ക് പോകുന്നതിനെ പി.ജെ. ജോസഫ് ശക്തമായി എതിര്‍ത്തു. എല്‍ഡിഎഫ് പ്രവേശനത്തില്‍ അനുകൂല നിലപാട് ഉണ്ടാകാത്തതും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളും മാണിയെ യുഡിഎഫിലേക്ക് തിരികെ എത്തിച്ചു. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് അതിനുള്ള വഴിയൊരുക്കലായി. പക്ഷേ അത് ഗുണം ചെയ്തില്ല. ഇതോടെ മാണിയുടെ രാഷ്ട്രീയ ഭാവിയും തുലാസിലായി.