കെവിനെ തട്ടിക്കൊണ്ടു പോയത് പോലീസ് അറിവോടെ: ഞെട്ടിച്ച് പൊലീസ് – സാനു സംഭാഷണം പുറത്ത്

single-img
30 May 2018

കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടു പോയത് പോലീസ് അറിവോടെയന്ന് സമര്‍ഥിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. നീനുവിന്റെ സഹോദരന്‍ ഷാനുവിന്റേതെന്ന് കരുതുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.

കെവിനും അനീഷും തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും എന്നാല്‍ കെവിന്‍ രക്ഷപ്പെട്ടെന്നും പോലീസിനോടെന്ന് കരുതുന്ന ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു. ‘താന്‍ ചെയ്തത് തെറ്റാണെന്ന് അറിയാം, എന്നാല്‍ മറ്റ് വഴിയില്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്തത്, പെണ്‍കുട്ടിയെ ഏത് വിധേനയും തങ്ങള്‍ക്ക് വേണം’ എന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഷാനുവും ഇപ്പോള്‍ പ്രതിസ്ഥാനത്തുള്ള ഗാന്ധിനഗര്‍ എസ്.ഐയുമായുള്ള സംഭാഷണമാണ് ഇതെന്നാണ് കരുതുന്നത്.

സമയം ഞായറാഴ്ച പുലര്‍ച്ചെ 5.35

സംഭാഷണം

സാനു : പറ സാറേ. കേട്ടോ, മറ്റവന്‍ (കെവിന്‍) നമ്മുടെ (?) കയ്യില്‍നിന്നു ചാടിപ്പോയി. അവന്‍ ഇപ്പോള്‍ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

സാനു: (നീരസത്തോടെ) ഏ… എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാന്‍ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാന്‍ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്… ഒരു റിക്വസ്റ്റാണ്. ഞങ്ങള്‍ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങള്‍ പുള്ളിക്കാരനെ (അനീഷ്) സുരക്ഷിതമായി നിങ്ങടെ കയ്യില്‍ എത്തിച്ചു തരാം.

ഓകെ? പിന്നെ വീട്ടില്‍ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകര്‍ത്തു.

സാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോണ്‍ടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാന്‍ പറ്റുവാണെങ്കില്‍… തരിക. ഞാന്‍ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാന്‍ ചെയ്തു തരാം, സാനു.

സാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാന്‍ ചെയ്തുതരാം.

സാനു : ഓകെ.