‘സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ; മക്കളെ നന്നായി നോക്കണേ…’:–മരണക്കിടക്കയില്‍ കരള്‍ പൊട്ടി ലിനി എഴുതി; കണ്ണീരോടെയല്ലാതെ ഇത് വായിക്കാനാകില്ല
”സജീഷേട്ടാ…ആം ഓള്‍മോസ്റ്റ് ഓണ്‍ ദ് വേ..നിങ്ങളെ കാണാന്‍ പറ്റുമെന്നു തോന്നുന്നില്ല…സോറി…ലവന്‍, കുഞ്ഞു, ഇവരെ ഒന്നു ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്‌സ് ഓഫ് ലവ്..ഉമ്മ…”
മരണം മാടിവിളിക്കുന്ന നേരത്ത് പേരാമ്പ്രയിലെ നഴ്‌സ് ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്താണിത്. സോഷ്യല്‍ മീഡിയയിലെ മലയാളിസമൂഹം ഒരിറ്റ് കണ്ണീരോടെയാണ് ഈ കുറിപ്പ് ഷെയര്‍ ചെയ്യുന്നത്; ഒപ്പം സ്വന്തം ജീവന്‍ നല്‍കിയും മറ്റൊരാളെ പരിചരിച്ച ലിനിക്കുവേണ്ടിയുള്ള പ്രാര്‍ഥനയോടെയും. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സജീഷ് എത്തുമ്പോള്‍ കാണാന്‍ കഴിയില്ലെന്ന പേടിയിലായിരുന്നു ലിനി.
ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ലിനി. ആറു വര്‍ഷമായി താലൂക്ക് ആശുപത്രിയില്‍ നഴ്‌സാണ്. പറക്കമുറ്റാത്ത രണ്ടു മക്കളും അമ്മയും മാത്രമാണു ലിനിയുടെ വീട്ടിലുള്ളത്.
ഇളയ മകന്‍ സിദ്ധാര്‍ഥിനു പാലുകൊടുത്ത ശേഷം വ്യാഴാഴ്ചയാണു ലിനി ആശുപത്രിയിലേക്കു തിരിച്ചത്. വൈകിട്ട് ആറുമണിക്ക് ജോലിക്കു കയറി. നിപ്പ വൈറസ് ബാധിതരായ (പിന്നീടു മരിച്ച) മൂന്നു പേരും അവിടെ ചികില്‍സയിലുണ്ടായിരുന്നു.
രാത്രി മുഴുവന്‍ രോഗികളുമായി സംസാരിച്ച് പരിചരിച്ചതു ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗള്‍ഫിലുള്ള സജീഷിനെ വീഡിയോ കോള്‍ ചെയ്തു. സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് അറിയിച്ചിരുന്നില്ല.
മെഡിക്കല്‍ കോളജിലെത്തിച്ചപ്പോള്‍, തനിക്ക് നിപ്പ ബാധിച്ചുണ്ടാകുമെന്നും ഒറ്റപ്പെട്ട (ഐസൊലേറ്റഡ്) വാര്‍ഡിലേക്കു മാറ്റണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടതു ലിനി തന്നെയാണ്. ആശുപത്രിയില്‍ കാണാനെത്തിയ അമ്മയെയും സഹോദരിമാരെയും അടുത്തേക്കു വരാനും ലിനി സമ്മതിച്ചില്ല. ഭര്‍ത്താവ് സജീഷ് കഴിഞ്ഞ ദിവസം രാവിലെ മൂന്നുമണിയോടെ നാട്ടിലെത്തി. ഐസൊലേറ്റഡ് ഐസിയുവില്‍ കയറി കണ്ടു, സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്.
ലിനിയുടെ മരണം കാരണം പരിസരവാസികള്‍ക്കു രോഗഭീതി പാടില്ല എന്ന നിലപാടിലായിരുന്നു അമ്മയും സജീഷും സഹോദരങ്ങളും. അവസാനമായി ഒരു നോക്കു കാണാന്‍ പോലും കഴിയില്ലെന്നറിഞ്ഞിട്ടും ലിനിയുടെ ശരീരം കോഴിക്കോട്ട് സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ സമ്മതം നല്‍കി.
പ്രിയ സഹോദരി, ഈ കുറിപ്പ് മനസ്സിൽ നിന്നു മായില്ല. കേരളമെന്നും ഓർക്കും ഈ ധീരയേ. ആദരാഞ്ജലികൾ.
Posted by Kadakampally Surendran on Monday, May 21, 2018