വിദേശവനിതയുടെ കൊലപാതകം; പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭര്‍ത്താവ് ആന്‍ഡ്രൂ: ‘കേസില്‍ സി.ബി.ഐ അന്വേഷണം വേണം’

single-img
21 May 2018

തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ അധികാരികള്‍ കേസ് മൂടികെട്ടാന്‍ ശ്രമിക്കുന്നതായി കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ. തുടര്‍ അന്വേഷണത്തിന് സി.ബി.ഐയുടെ സഹായം ലഭ്യമാക്കുന്നതിനായി കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

സമാന രീതിയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും രാജ്യത്തെ നിയമ വ്യവസ്ഥയില്‍ ഭേദഗതി കൊണ്ട് വരാന്‍ ഒരുമിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ആന്‍ഡ്രൂ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ലിഗയെ കണ്ടെത്തുന്നതിനായുള്ള ആവശ്യങ്ങള്‍ക്ക് ലഭിച്ച ഫണ്ട് നിയമപോരാട്ടതിനായി വിനിയോഗിക്കുമെന്നും ആന്‍ഡ്രൂ പറഞ്ഞു. ലിഗയുടെ കേസില്‍ നീതി ലഭിക്കാന്‍ ഉണ്ടായ അശ്രദ്ധയും, തടസങ്ങളും ഒറ്റപ്പെട്ട സംഭവങ്ങളല്ല.
ഇതിനെതിരെ ജനശ്രദ്ധ കൊണ്ട് വരാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ആന്‍ഡ്രൂ പറയുന്നു.

ഇത് ഇത്തരത്തിലുള്ള തുടര്‍ സംഭവങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആന്‍ഡ്രൂ വ്യക്തമാക്കി. പിടിയിലായവര്‍ നിരപരാധികള്‍ ആണോ എന്ന് സംശയമുണ്ടന്ന് ആന്‍ഡ്രൂ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം പീഡനശ്രമത്തിനിടെയാണ് വിദേശ വനിതയെ കൊലപ്പെടുത്തിയതെന്ന് പ്രതികളായ വാഴമുട്ടം പാച്ചല്ലൂര്‍ പനത്തറ സ്വദേശി ബി. ഉമേഷും സുഹൃത്ത് ഉദയകുമാറും കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് ഭാഷ്യം. പീഡനശ്രമം ചെറുത്ത വിദേശ വനിതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നേരത്തെ പറഞ്ഞത്.

കഞ്ചാവും മയക്കുമരുന്നു കച്ചവടവുമായി കോവളം ബീച്ചില്‍ കറങ്ങി നടക്കുന്ന പുരുഷ ലൈംഗിക തൊഴിലാളിയാണ് പ്രതി ഉമേഷ്. അനധികൃത ടൂറിസം ഗൈഡായി കോവളത്ത് ചുറ്റിത്തിരിയുന്ന ആളാണ് മറ്റൊരു പ്രതിയായ ഉദയന്‍. ഇയാള്‍ക്ക് ഇംഗ്ലീഷ് നന്നായി വശമുള്ളതിനാല്‍ വിദേശികളെ വശീകരിക്കാന്‍ കഴിയും.

വിദേശ വനിതയെ പരിചയപ്പെട്ടതും ഇത്തരത്തിലാണ്. ലിഗയെ കോവളം ബീച്ചില്‍ കണ്ടുമുട്ടിയശേഷം ഇരുവരും ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം ബോട്ടിംഗിനെന്ന പേരില്‍ പൂനംതുരുത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ലിഗയുമായി പരിചയപ്പെടുന്ന സമയത്തും ഇരുവരും ലഹരി ഉപയോഗിച്ചിരുന്നു.

വിദേശ വനിതയെ കണ്ടല്‍കാട്ടിലെത്തിച്ച ശേഷം സൗഹൃദത്തോടെ പെരുമാറി. അതോടെ ലിഗ ഇവര്‍ക്കൊപ്പം സിഗററ്റ് വലിക്കുകയും അടുത്ത് ഇടപെടുകയും ചെയ്തു. പിന്നീട് മയക്കുമരുന്നു നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. ഇതോടെ വിദേശ വനിത ബഹളം വെക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നാണ് പ്രതികള്‍ പറയുന്നത്.

മൃതദേഹത്തിനരികെ കണ്ടെത്തിയ കോട്ട് ഉദയന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ഒരു വിദേശി സമ്മാനിച്ചതായിരുന്നു ഈ കോട്ട്. നേരത്തെ ഈ കോട്ടിനെ ചൊല്ലി സംശയം ഉണ്ടായിരുന്നു. വിദേശ വനിത ബീച്ചില്‍ നിന്ന് 200 രൂപ കൊടുത്ത് വാങ്ങിയ ചൈനീസ് കോട്ട് എന്നായിരുന്നു തുടക്കത്തില്‍ പൊലീസ് നിഗമനം.

പിന്നീടാണ് കോട്ട് ആരുടേതാണെന്ന് തിരിച്ചറിഞ്ഞത്. ശ്വാസംമുട്ടിച്ചുകൊന്ന വിദേശ വനിതയെ കെട്ടിതൂക്കാനുള്ള ശ്രമങ്ങളുണ്ടായതായി സംശയിച്ചെങ്കിലും അത്തരം തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചില്ല. കൊലപ്പെടുത്തിയശേഷം മൃതദേഹം കണ്ടല്‍കാട്ടില്‍ ഉപേക്ഷിച്ച് പോയ പ്രതികള്‍ പിന്നീട് പലപ്പോഴും ഇവിടെ രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു.

മദ്യപിക്കാനും ചൂണ്ടയിടാനും മറ്റും ഇവര്‍ ഇടയ്ക്കിടെ ഇവിടെ വന്നുപോകാറുണ്ടായിരുന്നതിനാല്‍ ആദ്യം ആര്‍ക്കും മറ്റ് സംശയങ്ങളുമുണ്ടായില്ല. കണ്ടല്‍കാട്ടിലൂടെ ചൂണ്ടയിടാന്‍ പോയ ചില യുവാക്കള്‍ മൃതദേഹം കാണുകയും പൊലീസ് അന്വേഷിച്ചെത്തുകയും ചെയ്തതോടെ ഉമേഷ് പനത്തുറയില്‍ നിന്ന് മുങ്ങി.

പനത്തുറ കേന്ദ്രീകരിച്ച് അന്വേഷണം മുറുകുന്നതിനിടെ ഇയാളുടെ പെട്ടെന്നുണ്ടായ തിരോധാനം പൊലീസിന്റെ നോട്ടപ്പുളളിയാക്കി. സംശയിക്കുന്നവരുടെ പട്ടികയിലുള്‍പ്പെടുത്തിയ ഇയാളുടെ മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിരീക്ഷിച്ച പൊലീസ് കോട്ടയത്തേക്ക് കടന്ന ഇയാളെ ദിവസങ്ങള്‍ക്കകം പിടികൂടി. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ സംശയം ബലപ്പെട്ടു.

വിദേശ വനിതയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും ആദ്യം പറഞ്ഞ ഇയാള്‍ പിന്നീട് കണ്ടല്‍കാട്ടില്‍ വച്ച് കണ്ടതായി മൊഴി മാറ്റി. വിശദമായ ചോദ്യം ചെയ്യലില്‍ മറുപടികള്‍ പരസ്പര വിരുദ്ധമായതും ഉമേഷിന്റെ മൊഴികളില്‍ പലതും വസ്തുതകളുമായി യോജിക്കാത്തതും പൊലീസിന്റെ സംശയം ഇയാളിലേക്ക് നീളാന്‍ ഇടയായി.

ദൃക്‌സാക്ഷികളോ, വിരലടയാളമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളോ അവശേഷിക്കാതിരുന്ന കേസില്‍ ശാസ്ത്രീയമായ ചോദ്യം ചെയ്യലിനിടെ ഉദയകുമാറാണ് കഴിഞ്ഞദിവസം പൊലീസിനോട് കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതായ ഉമേഷും കുറ്റമേറ്രു.

കൊല്ലപ്പെട്ട് ഒരുമാസത്തിനുശേഷമാണ് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് പ്രാഥമികമായ തെളിവുകള്‍ പലതും നശിക്കാനിടയാക്കി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വിദേശ വനിത ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. എന്നാല്‍ ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിദേശ വനിതയുടെ സഹോദരി ഇലിസ മരണം കൊലപാതകമാണെന്ന ആരോപണവുമായി രംഗത്തെത്തുകയും സംസ്ഥാന പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവരെ നേരില്‍കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് ഏറ്റെടുത്തത്. പത്തുദിവസത്തിലധികം നീണ്ട അന്വേഷണത്തിനും ശാസ്ത്രീയ തെളിവുശേഖരണത്തിനും ഒടുവിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.