പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍: കേരളത്തില്‍ 80 രൂപ കടന്നു

single-img
19 May 2018

തിരുവനന്തപുരം: കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദിവസേനയുള്ള പെട്രോള്‍ഡീസല്‍ വിലനിര്‍ണയം പുന:രാരംഭിച്ചതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി.

തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിനും ഡീസലിനും ലീറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്.

കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില ലീറ്ററിന് 78.62 രൂപയായി. ഡീസല്‍ വില ലീറ്ററിന് 71.68 രൂപ. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതുകൊണ്ട് രണ്ടാഴ്ചയോളം ദിവസേനയുള്ള വിലനിര്‍ണയം നടന്നിരുന്നില്ല. ദിവസേനയുള്ള വിലനിര്‍ണയം നിര്‍ത്തിവെക്കുമ്പോള്‍ കൊച്ചിയില്‍ പെട്രോള്‍വില 77.39 രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 1.02 രൂപ കൂടി 78.41 രൂപയായിരിക്കുന്നത്. ഈ സമയത്ത് ഡീസല്‍ വില 70.38 രൂപയായിരുന്നു. ഇത് 1.23 രൂപ കൂടി 71.61 ആയി.

ഈ കാലയളവില്‍ ക്രൂഡ് ഓയില്‍ വില ഒന്നര ഡോളറോളം കൂടിയിരുന്നു. അന്താരാഷ്ട വിപണിയില്‍ വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില ബാരലിന് 79.53 ഡോളറാണ്. കഴിഞ്ഞവര്‍ഷം മേയ് 19ന് 50.90 ഡോളറായിരുന്നു. ഇന്ധനവിലയിലെ തീരുവകള്‍ കുറയ്ക്കില്ലെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രനികുതികള്‍ കുറയ്ക്കട്ടേയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് 18.89 രൂപയാണ്. ഡീസലില്‍നിന്ന് ലിറ്ററിന് 14.58 രൂപയും ലഭിക്കും. കേന്ദ്ര സര്‍ക്കാരിന് എക്‌സൈസ്‌കസ്റ്റംസ് തീരുവയിനത്തില്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും ലഭിക്കുന്നു.

ക്രൂഡ് ഓയില്‍ വിലയിടിഞ്ഞപ്പോള്‍ 2014 നവംബറിനും 2016 ജനുവരിക്കുമിടയില്‍ ഒന്‍പതുതവണ കേന്ദ്ര എക്‌സൈസ് നികുതി കൂട്ടിയിരുന്നു. പെട്രോള്‍ നികുതി 9.48 രൂപയില്‍നിന്ന് 21.48 രൂപയായി കൂടി. ഡീസലിന്റേത് 3.56 രൂപയില്‍നിന്ന് 17.33 രൂപയായി.