കര്‍ണാടക സർക്കാരിന്റെ ഭാവിയിൽ നിര്‍ണായക തീരുമാനം ഇന്ന്

single-img
18 May 2018

കർണാടകത്തിൽ ബി.എസ് യദ്യൂരപ്പയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചതിനെതിരെ കോൺഗ്രസും ജെഡിഎസ്സും നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഭൂരിപക്ഷം തെളിയിക്കുന്ന കത്ത് യദ്യൂരപ്പ ഗവർണർക്ക് നൽകിയില്ലെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രി ആയ തീരുമാനം റദ്ദാക്കാനും മടിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

ഇന്ന് 10.30നാണ് കേസ് പരിഗണിക്കുന്നത്.രാജ്യത്തെ ജനാധിപത്യ വിശ്വാസികളെല്ലാം സുപ്രീം കോടതിയിൽ ഉറ്റുനോക്കുന്ന ദിനമാണിന്ന്. കോൺഗ്രസ്സ്, ജെഡിഎസ് സഖ്യത്തിന് വേണ്ടി മനു അഭിഷേക് സിങ്വി ഹാജരാകും. മുകുൾ റോത്തഗിയാണ് ബിജെപിക്ക് വേണ്ടി ഹാജരാവുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണി വരെ നീണ്ട വാദത്തിനൊടുവിലാണ് ഇന്നലെ ബി എസ് യദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീംകോടതി അനുവദിച്ചത്. യദ്യൂരപ്പ മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഗവർണർക്ക് നൽകിയ കത്ത് ഹർജിക്കാർക്ക് ഹാജരാക്കാൻ ആയിരുന്നില്ല.

ഈ കത്ത് കണ്ട ശേഷമേ അവസാന തീരുമാനം പറയാൻ കഴിയൂവെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കത്ത് ഹാജരാക്കാൻ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായ അറ്റോണി ജനറൽ കെ കെ വേണുഗോപാലിനോടും ബിഎസ് യദ്യൂരപ്പയോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ന് ഈ കത്ത് പരിശോധിച്ച ശേഷം ഗവർണർ വിവേചനാധികാരം ഉപയോഗിച്ചത് നീതിയുക്തമായാണോയെന്ന് സുപ്രീംകോടതി തീരുമാനിക്കും. അല്ലെന്ന് തെളിഞ്ഞാൽ യദ്യൂരപ്പ മുഖ്യമന്ത്രിയായ നടപടി തന്നെ കോടതിക്ക് റദ്ദാക്കാം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സാഹചര്യത്തിൽ നിയമസഭയ്ക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്നതാകും യെദ്യൂരപ്പയുടെ പ്രധാന വാദം.

ഈ വാദം അംഗീകരിച്ചാലും 15 ദിവസം എന്ന ഗവർണർ നൽകിയ സമയം സുപ്രീംകോടതിയ്ക്ക് വെട്ടിക്കുറയ്ക്കാം. കാർഷിക കടം എഴുതിത്തള്ളൽ, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, ആംഗ്ലോ ഇന്ത്യൻ എംഎൽഎയുടെ നാമനിർദ്ദേശം തുടങ്ങി യദ്യൂരപ്പ കൈക്കൊണ്ട തീരുമാനങ്ങൾ നിലനിൽക്കുമോയെന്നും കോടതി വ്യക്തമാക്കും.

കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന മുതിർന്ന അഭിഭാഷകൻ രാംജെത് മലാനിയുടെ അപേക്ഷയിലും സുപ്രീംകോടതിയുടെ തീരുമാനം ഇന്നുണ്ടാകും. ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രീംകോടതി റദ്ദാക്കിയില്ലെങ്കിൽ സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുള്ള നീക്കം ശക്തമാകും. ഇത് മുന്നിൽക്കണ്ട് കോൺഗ്രസ്, ജനതാദൾഎസ് എം.എൽ.എ.മാരെ നഗരത്തിൽനിന്ന് മാറ്റുന്നുണ്ട്.

നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവലഭൂരിപക്ഷത്തിന് ബി.ജെ.പി.ക്ക് എട്ട് അംഗങ്ങളുടെ കുറവുണ്ട്. ഇതിനായി കോൺഗ്രസ്, ജനതാദൾഎസ് എം..എൽ.എ.മാരെ സ്വന്തം പാളയത്തിലെത്തിക്കാനാണ് അവർ നീക്കംനടത്തുന്നത്.

ഖനിവ്യവസായി ജനാർദനറെഡ്ഡിയുടെ സുഹൃത്ത് ബി. ശ്രീരാമുലിവിനെയാണ് ദൗത്യമേൽപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ, കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാരെ റിസോർട്ടിലും ഹോട്ടലിലുമായി പാർപ്പിച്ചതോടെ നീക്കങ്ങൾ മന്ദഗതിയിലായി.

ജനതാദളിൽനിന്നും കോൺഗ്രസിൽനിന്നുമായി 14 എം.എൽ.എ.മാരെ ബി.ജെ.പി. പിന്തുണയ്ക്കായി സജ്ജമാക്കിയിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുൻപുതന്നെ ഇവരുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. ഇരു പാർട്ടികളിൽനിന്നുമായി ഏഴ് എം.എൽ.എ.മാർ രാജിക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്.