പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്: തൃണമൂല്‍ ഉജ്ജ്വല വിജയത്തിലേക്ക്; ബി.ജെ.പി ബഹുദൂരം പിന്നില്‍

single-img
17 May 2018


രാജ്യമാകെ ഉറ്റുനോക്കിയ പഞ്ചായത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. ആകെയുള്ള 58,692 സീറ്റുകളില്‍ പോളിങ് നടന്ന 38,616 സീറ്റുകളിലെ ഫലമാണു പുറത്തുവന്നത്. 20,076 എണ്ണത്തില്‍ (34%) തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും ഗ്രാമപഞ്ചായത്തുകളിലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യമാണ് ഉള്ളത്. രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി ബഹുദൂരം പിറകിലാണ്. കോണ്‍ഗ്രസും സി.പി.എമ്മും മറ്റ് ഇടതു കക്ഷികളും പേരിനു സാന്നിധ്യമറിയിച്ചുവെന്ന് മാത്രം.

ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട് ബി.ജെ.പി ഇത്തവണ 850 മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കിയിരുന്നെങ്കിലും ഈ തന്ത്രം ഫലിച്ചില്ലെന്നു തന്നെയാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. ഉച്ചയോടെ 31,802 ഗ്രാമപഞ്ചായത്ത് സീറ്റുകളിലെ ഫലം അറിവായപ്പോള്‍ 4,713 സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു; 2,762 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്.

പതിറ്റാണ്ടുകളോളം ബംഗാള്‍ ഭരിച്ച ഇടതുമുന്നണിയെ പിന്നിലാക്കി ബിജെപി മുന്നേറുന്നതിനും തിരഞ്ഞെടുപ്പ് സാക്ഷിയായി. 898 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ വിജയവും 242 സീറ്റുകളിലെ ലീഡുമാണ് ബിജെപിക്കുള്ളത്. ഏവരെയും ഞെട്ടിച്ച് 317 സ്വതന്ത്രര്‍ ജയിച്ചുകയറി; 136 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്.

പലയിടത്തും അലിഖിതസഖ്യമുള്ള ബിജെപി–സിപിഎം കൂട്ടുകെട്ടാണ് സ്വതന്ത്രരരുടെ വിജയത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ട്. 31,836 ഗ്രാമപഞ്ചായത്ത്, 6,158 പഞ്ചായത്ത് സമിതികള്‍, 621 ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.

73 ശതമാനമായിരുന്നു പോളിങ്. 19 ജില്ലകളിലെ 572 ബൂത്തുകളില്‍ ബുധനാഴ്ച റീപോളിങ് നടന്നിരുന്നു. ജില്ലാ പരിഷത്തിലേക്കുള്ള വോട്ടെണ്ണല്‍ തുടങ്ങി. സംസ്ഥാനത്തു പലയിടത്തും ആക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുണ്ട്. വെസ്റ്റ് മിഡ്‌നാപുരിലെ ധനേശ്വര്‍പുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ തടസ്സപ്പെടുത്തി.

ജല്‍പൈഗുരി പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് 40 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനു ഹൈക്കോടതി ഓണ്‍ലൈന്‍ സാധ്യതവരെ തേടിയ തിരഞ്ഞെടുപ്പാണിത്.

പത്രിക സമര്‍പ്പിക്കുന്നതില്‍നിന്ന്, തൃണമൂല്‍ പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ തങ്ങളെ തടയുന്നതായി ചൂണ്ടിക്കാട്ടി സിപിഎം, ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ ഇടപെട്ട് ഓണ്‍ലൈന്‍ വഴി പത്രിക സ്വീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വിഷയം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത്രയധികം സീറ്റുകളില്‍ എങ്ങനെ എതിരില്ലാതെ വിജയിക്കാനാകുമെന്ന് ആശ്ചര്യം പ്രകടിപ്പിച്ച കോടതി, ഇതിനായി നല്‍കിയ രേഖ തിരിച്ചെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനോടു ആവശ്യപ്പെട്ടു. 17,000 സീറ്റുകളുടെ കാര്യത്തില്‍ അന്തിമതീരുമാനം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകും.