സര്‍ക്കാര്‍ തുലാസില്‍: കര്‍ണാടകയില്‍ ബിജെപിക്ക് നാളെ നിര്‍ണായകദിനം: ‘ജനാധിപത്യത്തിനായി’ എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്ക്

single-img
17 May 2018

യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി സുപ്രീംകോടതിയുടെ കയ്യില്‍. സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കിയ രണ്ടുകത്തുകളും നാളെ ഹാജരാക്കാന്‍ നിര്‍ദേശിച്ചതോടെ എല്ലാ കണ്ണുകളും സുപ്രീംകോടതിയിലേക്കായി.

കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ള തങ്ങളെ അവഗണിച്ച് ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ അവസരമൊരുക്കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ ഹര്‍ജി നാളെ രാവിലെ 10.30ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ബി.എസ്.യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യം ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തളളിയെങ്കിലും കത്തുകള്‍ ഹാജരാക്കാനുളള നിര്‍ദേശം വഴിത്തിരിവാകും. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണ് സര്‍ക്കാരുണ്ടാക്കാനുളള അവകാശവാദം ബി.ജെ.പി ഉന്നയിച്ചത്. എന്നാല്‍, യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയ കത്തിലെ ഉളളടക്കം എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.

നേരത്തെ ഈ മാസം 29 വരെ ഭൂരിപക്ഷം തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരുന്നു. എന്നാല്‍, ഗവര്‍ണറുടെ തീരുമാനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയതോടെയാണ് യെദ്യൂരപ്പയും ബിജെപിയും ആശങ്കയിലായത്.

നാളെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് നടത്തുന്ന നിരീക്ഷണങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളിലുമാണ് യെദ്യൂരിയപ്പ സര്‍ക്കാരിന്റെ ഭാവി. കര്‍ണാടകത്തില്‍ ബി.എസ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചത് ബി.ജെ.പിയാണോ ഗവര്‍ണറാണോ എന്ന സംശയം ജനിപ്പിക്കുന്ന നാടകീയ സംഭവ വികാസങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

കേവലഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ലഭിക്കാതിരുന്നിട്ടും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് നീക്കം നടത്തിയിട്ടും അതിനെയെല്ലാം മറികടന്നാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണറെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന കടുത്ത ആരോപണമാണ് ഇതോടെ ബിജെപി നേരിടുന്നത്.

വെള്ളിയാഴ്ച്ച കോടതിയില്‍ നിന്നും ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിധിയോ പരാമര്‍ശങ്ങളോ ഉണ്ടായാല്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും അത് ശക്തമായ തിരിച്ചടിയായിരിക്കും. അതേസമയം ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കില്‍ പോലും യെദ്യുരപ്പയുടെ സത്യപ്രതിജ്ഞ രാഷ്ട്രീയമായി നേട്ടമുണ്ടാക്കും എന്ന വിലയിരുത്തലിലാണ് ബി.ജെ.പി. കേന്ദ്ര നേതൃത്വം.

മന്ത്രിസഭ രൂപീകരണത്തിനുള്ള അപേക്ഷ ആദ്യം ബി.എസ്. യെദ്യുരപ്പയില്‍ നിന്നുതന്നെ വാങ്ങുമെന്ന് ഗവര്‍ണര്‍ ഉറപ്പുവരുത്തി. നിയമസഭ കക്ഷി നേതാവായതിന് ശേഷവും കുമാരസ്വാമിക്ക് മുന്‍പ് യെദ്യൂരപ്പക്ക് കാണാന്‍ അവസരം നല്‍കി. ഇങ്ങനെ ബിജെപിയ്ക്ക് അനുകൂലമായ പല നീക്കങ്ങളും ഗവര്‍ണറില്‍ നിന്നുമുണ്ടായി. എന്നാല്‍ രാത്രിയ്ക്ക് രാത്രി കോണ്‍ഗ്രസ് സുപ്രീംകോടതിയിലെത്തിയതോടെ ബിജെപിയുടെ നീക്കങ്ങള്‍ പ്രതിസന്ധിയിലാണ്.

രാവിലെ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുമോ എന്നറിയാന്‍ പുലര്‍ച്ചെ അഞ്ചര വരെ രാജ്യം കാത്തുകെട്ടിയിരിക്കേണ്ട അവസ്ഥ ഉണ്ടായി. ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള അനിശ്ചിത്വത്തിനൊടുവിലാണ് യെദ്യൂരപ്പ ഇന്ന് അധികാരമേറ്റത്.

അര്‍ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മൂന്ന് മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടസ്സപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇത് താല്‍കാലികമായ ഒരു രക്ഷപ്പെടലാണ് എന്നതാണ് ബിജെപിയെ അലോസരപ്പെടുത്തുന്നത്.

ബിജെപിയെ അധികാരമേല്‍ക്കാന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടപ്പോള്‍ യെദ്യൂരപ്പ എംഎല്‍എമാരുടെ പിന്തുണ അറിയിച്ചു കൊണ്ട് നല്‍കിയ കത്ത് പരിശോധിക്കണമെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.

കത്തിലെന്താണെന്ന് അറിയില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും വാദം. തന്നെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ പേരുകള്‍ യെഡിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയില്ലെന്ന് ഉറപ്പുണ്ടോയെന്ന് കോടതി ചോദിച്ചു.

ഇക്കാര്യത്തിലുളള അവ്യക്തത മാറ്റാനും, ഗവര്‍ണറുടെ വിവേചനാധികാരം കൃത്യമായി ആണോ ഉപയോഗിച്ചതെന്ന് പരിശോധിക്കാനും കോടതി തീരുമാനിച്ചു. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ വാജുഭായ് വാല, യെഡിയൂരപ്പയ്ക്ക് നല്‍കിയ കത്തും നാളെ ഹാജരാക്കണം.

ഗവര്‍ണറുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നും കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന് നൂറ്റിപതിനേഴ് പേരുടെ പിന്തുണയുണ്ടെന്നുമാണ് കോണ്‍ഗ്രസ് വാദം. ഏറ്റവുമൊടുവില്‍ ഗോവയില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിച്ചത് ഒറ്റക്കക്ഷിയെ അല്ല.

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പതിനഞ്ച് ദിവസം നല്‍കിയത് കുതിരകച്ചവടത്തിനാണെന്നും കോണ്‍ഗ്രസ് കോടതിയില്‍ ആരോപിച്ചു. എന്നാല്‍, ഗവര്‍ണറുടെ തീരുമാനത്തെ വിലക്കാന്‍ കഴിയുമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ പതിനഞ്ച് ദിവസം നല്‍കിയത് എന്തിനെന്ന കോടതിയുടെ ചോദ്യവും ശ്രദ്ധേയമാണ്.