അമിത് ഷാ-മോദി കൂട്ടുകെട്ട് ഇനി കേരളത്തിലേക്കെന്ന് കെ. സുരേന്ദ്രന്‍’: ബി.ജെ.പി കേരളത്തിന്റെ മനസ് കീഴടക്കുക തന്നെ ചെയ്യും’

single-img
15 May 2018

തിരുവനന്തപുരം: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിയെ പ്രശംസിച്ച് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ മുഴുവന്‍ രംഗത്തിറക്കിയും മോദിജിയുടെ അവസരോചിതമായ നീക്കങ്ങളുടേയും ഫലമായാണ് തിരഞ്ഞെടുപ്പില്‍ ഉജ്വല വിജയം കൈവരിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ എ.സി റൂമുകളിലിരുന്ന് പ്രവര്‍ത്തനം നിയന്ത്രിച്ചപ്പോള്‍ ബി. ജെ. പി നേതാക്കള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ നേതാക്കള്‍ എല്ലാവര്‍ക്കും മാതൃകയാണ്. നേടുന്ന എല്ലാ വിജയങ്ങളും കഠിനാധ്വാനത്തിലൂടെ നേടുന്നതാണ്. ഗുജറാത്ത് ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്കുശേഷം അമിത് ഷാ കര്‍ണ്ണാടകയില്‍ ക്യാംപുചെയ്താണ് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.

ഓരോ മേഖലയിലും പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ ഒരു ത്രിതല സംഘടനാ സംവിധാനമാണ് പാര്‍ട്ടി ഒരുക്കിയത്. കേന്ദ്രനേതൃത്വത്തില്‍ നിന്ന് ഒരു പ്രതിനിധി, കര്‍ണ്ണാടകയുടെ ഒരു പ്രതിനിധി, അയല്‍ സംസ്ഥാനത്തുനിന്ന് ഒരു പ്രതിനിധി ഇങ്ങനെയായിരുന്നു പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത്.

എല്ലാ ദിവസവും കൃത്യമായ റിപ്പോര്‍ട്ടുകള്‍ അമിത് ഷാ തന്നെ നേരിട്ടു വിലയിരുത്തിയിരുന്നു. സമയബന്ധിതമായി ഏല്‍പ്പിച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ ഓരോരുത്തരും കഠിനപരിശ്രമം നടത്തുന്നു എന്നുറപ്പു വരുത്തി. പാര്‍ട്ടി പ്രവര്‍ത്തകരെ മുഴുവനായും രംഗത്തിറക്കി.

മോദിജിയുടെ അവസരോചിതമായ നീക്കങ്ങളും ജനങ്ങളെ ആവേശം കൊള്ളിച്ചു. കോണ്‍ഗ്രസ്സ് നേതാക്കള്‍ എ. സി. റൂമുകളിലിരുന്ന് പ്രവര്‍ത്തനം നിയന്ത്രിച്ചപ്പോള്‍ ബി. ജെ. പി നേതാക്കള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു.

ഈ വിജയം കേരളത്തിന് പാഠമാകും വരും ദിവസങ്ങളില്‍. കര്‍ണ്ണാട കഴിഞ്ഞാല്‍ അമിത് ഷാ മോദി കൂട്ടുകെട്ട് കേരളത്തിലേക്കെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അടുത്തത് കേരളം. കേരളത്തിന്റെ മനസ്സ് കീഴടക്കുകതന്നെ ചെയ്യും ബി. ജെ. പി.