സ്മൃതി ഇറാനിയെ വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റി
മോദി സർക്കാരിൽ വീണ്ടും അഴിച്ചുപണി. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന സ്മൃതി ഇറാനിയെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതലയിൽനിന്ന് പ്രധാനമന്ത്രി ഒഴിവാക്കി. സഹമന്ത്രിയായിരുന്ന രാജ്യവർധൻ സിംഗ് റാത്തോഡിനാണ് പകരം ചുമതല നൽകിയിട്ടുള്ളത്.
ഇതോടെ സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍സ് വകുപ്പിന്റെ മാത്രം ചുമതലയായിരിക്കും ഇനി ഉണ്ടാകുക. എന്നാല്‍ മന്ത്രി പീയുഷ് ഗോയലിന് റെയില്‍വേ മന്ത്രാലയത്തിന് പുറമെ ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ധനമന്ത്രി അരുൺ ജയ്റ്റ്‌ലി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെത്തുടർന്നു വിശ്രമത്തിലാണ്.
അദ്ദേഹം പൂർണ ആരോഗ്യം വീണ്ടെടുത്തു വരുന്നതുവരെ ഗോയൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കും. ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രിയായി എസ്.എസ്. അലുവാലിയയെയും നിയമിച്ചു. ഇതും രണ്ടാം തവണയാണ് ഇറാനിയെ ഒരു മന്ത്രാലയത്തിൽനിന്നു മറ്റൊരു മന്ത്രാലയത്തിലേക്കു മാറ്റുന്നത്.
ആദ്യം മാനവ വിഭവശേഷി മന്ത്രിയായാണ് സ്മൃതി ഇറാനി മന്ത്രിസഭയില്‍ എത്തുന്നത്. എന്നാല്‍, അവരുടെ ബിരുദം സംബന്ധിച്ച് വിവാദമുയര്‍ന്ന പശ്ചാത്തലത്തില്‍ ആദ്യ മന്ത്രിസഭാ പുനഃസംഘടനയെ തുടര്‍ന്ന് ടെക്‌സ്റ്റൈല്‍സും വാര്‍ത്താ വിതരണവും നല്‍കുകയായിരുന്നു. റെയിൽവേ മന്ത്രി പീയുഷ് ഗോയലിനാണു ധനവകുപ്പിന്റെ അധികച്ചുമതല.