തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സര്‍ക്കാര്‍ അയഞ്ഞു; പെട്രോള്‍ ഡീസല്‍ വില കൂട്ടി എണ്ണക്കമ്പനികള്‍

single-img
14 May 2018

തിരുവനന്തപുരം: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്ധന വില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.52 രൂപയായി. ഡീസല്‍ ലിറ്ററിന് 70.56 രൂപയാണ് വില. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 മുതല്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ബാരലിന് രണ്ടുവര്‍ഷത്തെ ഉയരമായ 75 ഡോളറിലാണ് ഇപ്പോഴുള്ളത്. ഏപ്രില്‍ 26 മുതല്‍ ഇതിനകം പ്രതിദിന വില നിര്‍ണയ രീതിയനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയ്ക്കടുക്ക് വര്‍ദ്ധിക്കേണ്ടതായിരുന്നു.

ഇക്കാലയളവില്‍ അന്താരാഷ്ട്ര തലത്തില്‍ പെട്രോള്‍ വില ബാരലിന് 2.9 ഡോളറും ഡീസല്‍ വില 2.64 ഡോളറും കൂടിയിട്ടുണ്ട്. ഇതിന് ആനുപാതികമായ വര്‍ദ്ധനയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലായി നഷ്ടം നികത്തുന്നതിനുള്ള വില വര്‍ദ്ധന ഉണ്ടാകും.