ശ്രീജിത്തിന്റെ കസ്റ്റഡി മരണം: അന്വേഷണം സിപിഎമ്മിലേക്കും;സി.പി.എം എരിയ സെക്രട്ടറിയുടെ മൊഴിയെടുത്തു
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിപിഎമ്മിലേക്കും. കേസുമായി ബന്ധപ്പെട്ട് വരാപ്പുഴ സിപിഎം ഏരിയാ സെക്രട്ടറി എം.കെ. ബാബുവിന്റെ മൊഴിയെടുത്തു.
കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് മൊഴിയെടുത്തത്. ബാബുവിന്റെ ഫോണ്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചുവെന്നാണ് വിവരം. ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ ആറ് തവണ വിളിച്ചുവെന്നാണ് സൂചന. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജീവും എ.വി ജോര്‍ജിനെ വിളിച്ചുവെന്നാണ് കോള്‍ ലിസ്റ്റുകള്‍ പറയുന്നത്. രണ്ടു തവണ രാജീവ് എ.വി ജോര്‍ജിനെ വിളിച്ചിട്ടുണ്ട്.
ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ ഗുഢാലോചന അനുസരിച്ചാണെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു. സി.പി.എം പ്രാദേശിക നേതാവായ പ്രിയ ഭരതന്റെ വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. പ്രാദേശിക നേതാക്കളായ ഭരതന്, ബെന്നി, തോമസ് ഉള്‍പ്പടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നും ശ്യാമള ആരോപിച്ചിരുന്ന. ബെന്നി സി.പി.എം ഏരിയ സെക്രട്ടറിയും തോമസ് ഏരിയ കമ്മിറ്റി അംഗവുമാണ്. ഇതിന് പിന്നാലെയാണ് എരിയ സെക്രട്ടറിയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നത്.
ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ്ജിനെ ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ ജോര്‍ജ്ജിന്റെ സസ്പെന്ഷന് മതിയാവില്ലെന്നും കേസില്‍ പ്രതിചേര്‍ക്കണമെന്നും ശ്രീജിത്തിന്റെ അമ്മ ആവശ്യപ്പെട്ടു.