മലേഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് അപ്രതീക്ഷിത ജയം; മഹതിര്‍ മുഹമ്മദ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി

single-img
10 May 2018

മലേഷ്യന്‍ പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിക്ക് അപ്രതീക്ഷിത ജയം. അധികാരത്തിലുള്ള ബാര്‍സിയന്‍ നാഷനല്‍ പാര്‍ട്ടിയുടെ 60 വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ അവസാനമാകുന്നത്. മഹാതീര്‍ മുഹമ്മദ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷകക്ഷികള്‍ക്കു പാര്‍ലമെന്റില്‍ 112 സീറ്റ് നേടാനായി.

നിലവിലെ ഭരണകക്ഷിയായ ബാര്‍സിയന്‍ നാഷനല്‍ പാര്‍ട്ടി 70 സീറ്റുകളില്‍ ഒതുങ്ങി. 222 അംഗ പാര്‍ലമെന്റ് സീറ്റിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. 92 വയസ്സുള്ള മഹാതീര്‍ മുഹമ്മദ് തന്നെ മലേഷ്യയുടെ നേതാവാകുമെന്നു പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിയും അദ്ദേഹം ആയിരിക്കും.

2016ലാണ് മഹതിര്‍ ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തേക്ക് മാറിയത്. ഭാവിയിലേയ്ക്ക് മികച്ച കാര്യങ്ങള്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷയെന്ന് മഹതിര്‍ മുഹമ്മദ് വിജയത്തിന് ശേഷം പ്രതികരിച്ചു. സ്വതന്ത്രവും ഒന്നിച്ച് നില്‍ക്കുന്നതും മികച്ചതുമായ ഭരണം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുമെന്നാണ് മഹതിര്‍ മുഹമ്മദ് പ്രഖ്യാപിക്കുന്നത്.

1981 മുതല്‍ 2003 വരെ അധികാരത്തിലിരുന്ന വ്യക്തിയാണ് മഹതിര്‍. ഇദ്ദേഹം പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് മലേഷ്യ ഏഷ്യയിലെ മികച്ച ശക്തികളായി മാറിയത്. എന്നാല്‍ രാഷ്ട്രീയ എതിരാളികളെ നിരന്തരം ലോക്കപ്പിലാക്കിയെന്ന ആരോപണം മഹതിറിന് നേരെ നിരന്തരം ഉയര്‍ന്നിരുന്നു. 2008 ല്‍ അധികാരത്തിലെത്തിയ നജീഖ് റസാഖിന്റെ രാഷ്ട്രീയാചാര്യനുമായിരുന്നു മഹതിര്‍ മുഹമ്മദ്.

അറുപത് കൊല്ലം മലേഷ്യ ഭരിച്ച ബിഎന്‍സിയുടെ ഭാഗമായിരുന്നതിന് ശേഷം 2016ല്‍ വളരെ നാടകീയമായാണ് മഹതിര്‍ മുഹമ്മദ് പ്രതിപക്ഷത്തേയ്ക്ക് എത്തുന്നത്. അഴിമതിയെ പിന്തുണയ്ക്കുന്ന മുന്നണിയുടെ ഭാഗമായി തുടരുന്നത് നാണക്കേടാണ് എന്നായിരുന്നു മുന്നണി വിടുന്നതിന് കാരണമായി മഹതിര്‍ ചൂണ്ടിക്കാണിച്ചത്.