ബിജെപി വെട്ടിൽ: സിദ്ധരാമയ്യയുടെ എതിർ സ്ഥാനാർഥി ശ്രീരാമുലുവും മുൻ ചീഫ് ജസ്റ്റീസിന്റെ ബന്ധുവും ഉൾപ്പെട്ട കൈക്കൂലി വീഡിയോ പുറത്ത്
കര്‍ണാടക തിരഞ്ഞെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ വെട്ടിലാക്കുന്ന വീഡിയോ പുറത്ത്. റെഡ്ഡി സഹോദരന്മാര്ക്ക് സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനു വേണ്ടി ബി.ജെ.പി നേതാവ് ശ്രീരാമുലു 160 കോടി രൂപ വാഗ്ദാനം ചെയ്യുന്നു എന്നാരോപിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്ക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയാണ് ബി. ശ്രീരാമലു.
ശ്രീരാമുലു, ഇടനിലക്കാരൻ ക്യാപ്റ്റൻ റെഡ്ഡി, ബാലൻ, സ്വാമിജി രജനിഷ്, മലയാളിയായ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റീസിന്റെ മരുമകൻ ശ്രീജൻ എന്നിവർ നടത്തുന്ന ഇടപാടുകളുടെ ദൃശ്യങ്ങളാണ് ചാനൽ പുറത്തുവിട്ടത്. ഒബാലപുരം കേസിൽ അനുകൂല വിധി ലഭിക്കുന്നതിനായി കൈക്കൂലി നൽകുന്നതു സംബന്ധിച്ച ചർച്ചകളാണ് വീഡിയോയിൽ കാണാൻ കഴിയുക.
വീഡിയോ പുറത്തായതിനു പിന്നാലെ ശ്രീരാമുലുവിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആരോപണവിധേയനായ ചീഫ് ജസ്റ്റീസ് വിരമിക്കുന്നതിന്റെ തലേനാൾ റെഡ്ഡി സഹോദരൻമാരുമായി ബന്ധപ്പെട്ട ഒരു വിധി പുറപ്പെടുവിച്ചിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജസ്റ്റീസിന്റെ മരുമകൻ ശ്രീജനും ശ്രീരാമുലുവും റെഡ്ഡി സഹോദരൻമാരും ഉൾപ്പെട്ട കൂടുതൽ വീഡിയോകൾ പുറത്തുവരുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. കൈക്കൂലി പണം കൊടുത്തുതീർക്കുന്നതിലുണ്ടായ തർക്കമാണ് വീഡിയോ പുറത്തുവരാൻ ഇടയാക്കിയതെന്നും ഇടപാടിൽ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
2010 ഏപ്രിൽ ഒമ്പതിന് റെഡ്ഡി സഹോദരൻമാരുടെ നിയന്ത്രണത്തിലുള്ള ഒഎംസി കമ്പനിയുടെ ഖനനം പൂർണമായി അവസാനിപ്പിക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത മാസം ഖനനം തുടരാൻ സുപ്രീം കോടതി അനുമതി നൽകി. വിധി പുറപ്പെടുവിച്ചതിനു തൊട്ടടുത്ത ദിവസം സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പദവിയിൽനിന്നു ചീഫ് ജസ്റ്റീസ് വിരമിച്ചു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 500 കോടി രൂപയുടെ ഇടപാടാണ് ചീഫ് ജസ്റ്റീസിന്റെ മരുമകനും റെഡ്ഡി സഹോദരൻമാരും തമ്മിൽ നടന്നതെന്നും ഇതിൽ നൂറു കോടി രൂപ കൈമാറിയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ബെല്ലാരിയിലെ റെഡ്ഡി സഹോദരൻമാരുടെ അടുത്ത അനുയായിയായ ശ്രീരാമുലു മുളകാൽമുരു, ബദാമി മണ്ഡലങ്ങളിലാണ് ജനവിധി തേടുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ സിദ്ധരാമയ്യയ്ക്കെതിരെ മൽസരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പാർട്ടി ശ്രീരാമുലുവിനെയാണ് പടയ്ക്കിറക്കിയിരിക്കുന്നത്.
1996ൽ ബെല്ലാരിയുടെ നഗരസഭ കൗണ്‍സിലറായാണ് ബി. ശ്രീരാമുലുവിന്റെ തുടക്കം. 2004ൽ ബെല്ലാരിയിൽനിന്ന് നിയമസഭയിലെത്തി. 16,500 കോടി രൂപയുടെ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് 2011ൽ ജനാർദൻ റെഡ്ഡി ജയിലിലായതോടെ ശ്രീരാമുലു ബിജെപിവിട്ടു ബിഎസ്ആർ കോണ്‍ഗ്രസ് രൂപീകരിച്ചു. 2013ലെ തിരഞ്ഞെടുപ്പിൽ നാലു സീറ്റുകൾ പാർട്ടി നേടി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ബിഎസ്ആർ ബിജെപിയുമായി ലയിച്ചു.