എരുമേലിയില്‍ നിന്ന് കാണാതായ ജസ്‌ന ആണ്‍സുഹൃത്തിനൊപ്പം ബംഗലൂരുവിലെത്തി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

single-img
9 May 2018

ബംഗളൂരു: എരുമേലിയില്‍ നിന്ന് കാണാതായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജെസ്‌ന മരിയ ജെയിംസ് (20) ബംഗളൂരുവില്‍ എത്തിയതായി സൂചന. താമസിക്കാന്‍ മുറി അന്വേഷിച്ച് ബംഗളൂരു മടിവാളയിലെ ആശ്വാസ ഭവനിലാണ് സുഹൃത്തിനൊപ്പം ജെസ്‌ന എത്തിയത്. മുറിയില്ലെന്ന് അറിഞ്ഞതോടെ ജെസ്‌ന മൈസൂരുവിലേക്കെന്ന് പറഞ്ഞ് പോയതായി ആശ്വാസഭവന്‍ അധികൃതര്‍ പറഞ്ഞു.

ശനിയാഴ്ച 11.30 ഓടെ ഒരു യുവാവിനൊപ്പം ബൈക്കിലാണ് ജെസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്. ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും ആശ്രമ അധികൃതര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ കണ്ടതോടെയാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്. അവിടെ പള്ളിയുമായി ബന്ധപ്പെട്ട ചിലര്‍ കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.

ബൈക്കിലാണ് ബെംഗളൂരുവിലെത്തിയതെന്നും ഇടക്ക് ഓട്ടോയുമായി കൂട്ടിയിടിച്ചതായും അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിംഹാന്‍സില്‍ ചികിത്സ തേടി. താമസ സൗകര്യം ലഭിക്കില്ലെന്ന് അറിഞ്ഞതോടെ മൈസൂരുവിലേക്ക് പോവുന്നു എന്ന് പറഞ്ഞതായും അധികൃതര്‍ വ്യക്തമാക്കി.

ജസ്‌നയെ കാണാതായിട്ട് 48 ദിവസമായി. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പരിചയക്കാര്‍ എന്നിവരുടെയൊക്കെ വീടുകള്‍, ധ്യാനകേന്ദ്രങ്ങള്‍, അപകടസാധ്യതയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിങ്ങനെ എല്ലായിടത്തും പോലീസും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളും ഇതിനോടകം അന്വേഷണം നടത്തി. തിരുവല്ല ഡിവൈ.എസ്.പി. ആര്‍.ചന്ദ്രശേഖരപിള്ള, പെരുനാട് ഇന്‍സ്‌പെക്ടര്‍ എം.ഐ.ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണ സംഘം ഇന്ന് ബംഗളൂരുവിലേക്ക് പോയേക്കും.

മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജെസ്‌നയെ കാണാതായത്. കാഞ്ഞിരപ്പള്ളി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായ ജസ്‌ന കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലും അവിടെനിന്ന് ബസില്‍ എരുമേലി ബസ് സ്റ്റാന്‍ഡിലും എത്തി. പിന്നീടാണ് കാണാതായത്.