സിപിഎം വീണ്ടും സഹായിച്ചു; പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ സ്ഥിരംസമിതി അധ്യക്ഷനെതിരെ യുഡിഎഫിന്റെ അവിശ്വാസം പാസായി

single-img
7 May 2018

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ബിജെപിയുടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം നാലിനെതിരെ അഞ്ചു വോട്ടുകള്‍ക്കു വിജയിച്ചു. ടി. ബേബിയാണു പുറത്തായത്. യുഡിഎഫിനെ സിപിഎം പിന്തുണച്ചു.

ഇതോടെ ആറ് സ്ഥിരം സമിതിയില്‍ മൂന്ന് അധ്യക്ഷസ്ഥാനത്ത് നിന്ന് ബിജെപി അംഗം പുറത്തായി. നേരത്ത, ആരോഗ്യകാര്യം, ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കെതിരെയുള്ള അവിശ്വാസം കൗണ്‍സിലില്‍ അവതരിപ്പിച്ചിരുന്നു.

സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസം പാസാവുകയും ചെയ്തിരുന്നു. ആരോഗ്യകാര്യ സ്ഥിരം സമിതിയിലേക്കുള്ള അവിശ്വാസം എല്‍ഡിഎഫ് സ്വതന്ത്ര അംഗത്തിന്റെ വോട്ട് അസാധുവായത് കാരണം പരാജയപ്പെട്ടു.

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നു നല്‍കുമെന്നും യുഡിഎഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധനകാര്യമടക്കം ആറ് സ്ഥിരം സമിതിയാണ് നഗരസഭയിലുള്ളത്. ധനകാര്യസ്ഥിരം സമിതിയുടെ ചെയര്‍മാന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കൂടിയായതിനാല്‍ ഇതിന് പ്രത്യേകം നോട്ടിസ് നല്‍കില്ല.

സ്ഥിരം സമിതിയിലേക്കുള്ള അവിശ്വാസ പ്രമേയ നടപടി പൂര്‍ത്തിയായാല്‍ വൈസ് ചെയര്‍മാനും, ചെയര്‍പേഴ്‌സനുമെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.