മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില പോലും കല്‍പ്പിക്കാതെ പോലീസുകാര്‍: വീണ്ടും ലോക്കപ്പ് മര്‍ദ്ദനം; കോഴിക്കോട്ട് യുവാവ് കുഴഞ്ഞുവീണു

single-img
7 May 2018

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കോഴിക്കോട് അത്തോളിയില്‍ യുവാവിനെ ലോക്കപ്പില്‍വെച്ച് നഗ്‌നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി. ബാലുശ്ശേരി സ്വദേശി അനൂപിനെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. കല്യാണവീട്ടിലുണ്ടായ തര്‍ക്കത്തിന് പൊലീസ് പ്രതികാരം ചെയ്തതായാണ് പരാതി.

അത്തോളി പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന അനൂപ് പറഞ്ഞു. പോലീസ് വീട്ടിലെത്തി തന്നെ, കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നെന്നാണ് അനൂപ് പറയുന്നത്. തടയാന്‍ ശ്രമിച്ച ഭാര്യയെയും അമ്മയെയും പോലീസ് അസഭ്യം പറഞ്ഞു.

പോലീസ് ജീപ്പില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു. ലോക്കപ്പിലെത്തിച്ച് വസ്ത്രം ഊരിക്കളഞ്ഞ് നഗ്‌നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു.

വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത അനൂപിനെ 10 മണിക്കൂറോളം ലോക്കപ്പില്‍ സൂക്ഷിച്ചതായും ജാമ്യം നല്‍കാന്‍ തയ്യാറായില്ലെന്നും ആരോപണമുണ്ട്. പിന്നീട് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്റ്റേഷനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

മര്‍ദ്ദിച്ച പോലീസുകാരനെതിരായി അത്തോളി പോലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു. അതേസമയം, മര്‍ദ്ദിച്ചിട്ടിലെന്നാണ് അത്തോളി പോലീസ് പറയുന്നത്.