വി എം സുധീരന്റെ വീടിനുസമീപം കുപ്പിയിലാക്കി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ കൂടോത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു

single-img
6 May 2018

കോഴിക്കോട്: വീടിനു സമീപത്ത് വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ ലഭിച്ച കൂടോത്രം മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ പൊലീസിനെ ഏല്‍പ്പിച്ചു. ഇതേതുടർന്ന് സംഭവത്തെ കുറിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചത് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചാവിഷയമാവുന്നു. ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവാണ് സുധീരനു വീട്ടുവളിപ്പില്‍ നിന്നും ലഭിച്ചതെന്നു പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

നേരത്തെയും ഇത്തരം ചെയ്തികള്‍ ഉണ്ടായിരുന്നുവെന്നും ഇത് ഒമ്പതാമത്തെ തവണയാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്.’

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്നു രാവിലെ വീടിനോട് ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍.

ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു.

നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ്വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളേജ് പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.