സിനിമ കാണുന്നതിനിടെ ഉറക്കെ പൊട്ടിച്ചിരിച്ചു; പെണ്‍കുട്ടിയെ തിയേറ്ററിൽ നിന്ന് പുറത്താക്കി
സിനിമ കാണുന്നതിനിടെ ഉറക്കെ പൊട്ടിച്ചിരിച്ചതിന് തീയറ്ററില്‍ നിന്ന് പെണ്‍കുട്ടിയെ പുറത്താക്കിയതായി പരാതി. ആര്‍ട്ടിസ്റ്റും ആനിമേറ്ററുമായ തംസിന്‍ പാര്‍ക്കര്‍ എന്ന 25കാരിയെയാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ബി.എഫ്.ഐ) അധികൃതര്‍ പുറത്താക്കിയത്.
രണ്ടു സുഹൃത്തുക്കളോടൊപ്പം ‘ദി ഗുഡ്, ദി ബാഡ് ആന്‍ഡ് ദി അഗ്ലി’ എന്ന ചിത്രം കാണാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ചിത്രത്തിലെ ഒരു രംഗം കണ്ടപ്പോള്‍ പാര്‍ക്കര്‍ ഉറക്കെ ചിരിച്ചു. പാര്‍ക്കറിന്റെ ചിരിയില്‍ അസ്വസ്ഥരായ ചിലര്‍ തീയറ്റര്‍ അധികൃതരോട് പരാതി അറിയിച്ചു. ഇതേ തുടര്‍ന്നാണ് പാര്‍ക്കറിനെ തീയറ്ററില്‍ നിന്ന് പുറത്താക്കിയത്.
എന്നാല്‍ തന്റെ മകള്‍ക്ക് ഈ ചിത്രം വളരെയധികം ഇഷ്ടമാണെന്നും ഇതിനോടകം എട്ട് തവണ അവള്‍ ചിത്രം കണ്ടിട്ടുണ്ടെന്നും എന്നിട്ടും അവളോട് തീയറ്റര്‍ അധികൃതര്‍ കാണിച്ചത് മുഷ്യാവകാശ ലംഘനമാണെന്നും അമ്മ ലിഡിയ പാര്‍ക്കര്‍ പറഞ്ഞു. തന്റെ മകളെ ബലമായി വലിച്ചു പുറത്താക്കിയപ്പോള്‍ പലരും പരിഹസിക്കുകയാണുണ്ടായത്.
അവളുടെ നല്ലൊരു ജന്മദിനം കൂടിയാണ് അവരെല്ലാം ചേര്‍ന്ന് നശിപ്പിച്ചതെന്നും ലിഡിയ പറഞ്ഞു. സംഭവത്തില്‍ പിന്നീട് ബിഎഫ്ഐ മാപ്പ് അപേക്ഷയുമായി രംഗത്തെത്തി.