മോദി ഇന്ന് കർണാടകയിൽ: ജനങ്ങള്‍ക്ക് അല്പം ബോധമുണ്ടെന്നും താമര വിരിയിക്കാന്‍ കര്‍ണ്ണാടകയിലേക്ക് വരേണ്ടതില്ലെന്നും സിദ്ധരാമയ്യ
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മുതൽ കർണാടകത്തിൽ. പ്രധാനമന്ത്രിയുടെ അഞ്ച് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ 15 റാലികളിലാണ് മോദി പങ്കെടുക്കുന്നത്. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗാവിയിലുണാണ് ആദ്യ ദിനത്തിലെ മോദിയുടെ പ്രചാരണങ്ങൾ.
മോദിക്കു പുറമേ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നയിക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മാസങ്ങളായി കർണാടകത്തിൽ പ്രചരണ പരിപാടികൾക്ക് നേതൃത്വം നൽകിവരികയായിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണ്ണാടകയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരേ ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണ്ണാടകയിലെത്തുന്ന പ്രധാനമന്ത്രിയോട് ജനങ്ങള്‍ക്ക് ചിലത് ചോദിക്കാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സിദ്ധാരാമയ്യ ഇത്തവണയെത്തുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം മോദിക്ക് നേരേ ചോദ്യങ്ങളുയര്‍ത്തിയിരിക്കുന്നത്.
അഴിമതിക്കാര്‍ക്ക് ബി.ജെ.പി സീറ്റ് നല്കിയതെന്തിന്? യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങളാണ് തന്റെ ട്വീറ്റര്‍ അക്കൗണ്ടിലൂടെ സിദ്ധരാമയ്യ ചോദിക്കുന്നത്. അതോടൊപ്പം അഴിമതിയെക്കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്ന വര്‍ഗ്ഗമാണ് മോദിയുടേതെന്നും സിദ്ധരാമയ്യ പറഞ്ഞു.
കര്‍ണ്ണാടകയിലെ ജനങ്ങള്‍ക്ക് അല്പം ബോധമുണ്ടെന്നും താമര വിരിയിക്കാന്‍ കര്‍ണ്ണാടകയിലേക്ക് വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയെ സ്ഥാനാര്‍ഥിയാക്കിയത് മോദി. അതിന് ശേഷം അദ്ദേഹം പറയുന്നു യെദ്യൂരപ്പയുമായി ഒന്നിച്ച് പൊതുവേദിയിലെത്തില്ലെന്ന്. എന്നിട്ടിപ്പോള്‍ കര്‍ണ്ണാടകയില്‍ പ്രചരണത്തിന് വരുന്നു.
ജനങ്ങളെ പറ്റിക്കുന്ന നിലപാടാണ് മോദിയുടേത് എന്നും സിദ്ധരാമയ്യ പറയുന്നു. നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ട മന്ത്രിമാര്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുകയാണ് മോദി. അധികാരത്തിലെത്തി ഇത്രയും നാളായിട്ടും ജനങ്ങള്‍ക്ക് നല്കിയ വാക്ക് പാലിക്കാത്തയാളാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്നതെന്നും സിദ്ധരാമയ്യ പറയുന്നു.